ന്യൂഡൽഹി: രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന പതിനൊന്നാമത് നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം, സഹകരണ ഫെഡറലിസത്തിന്റെ പുതിയൊരു അധ്യായത്തിന് സാക്ഷ്യം വഹിച്ചു. സമീപകാല വർഷങ്ങളിൽ കണ്ടുപോന്ന വിട്ടുനിൽക്കലുകൾക്കും രാഷ്‌ട്രീയ ബഹിഷ്കരണങ്ങൾക്കും വിരാമമിട്ട്, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പൂർണ്ണ പങ്കാളിത്തമാണ് ഇത്തവണത്തെ യോഗത്തിൽ ദൃശ്യമായത്.
‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ വേഗത്തിലാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാ പാത കുതിച്ചുയരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ നമ്മുടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആഗോള വിപണിയിൽ മത്സരിക്കാനുള്ള വലിയ അവസരമാണ് ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവയിലൂടെ യുവതലമുറയ്‌ക്കായി മികച്ചൊരു അന്തരീക്ഷം ഒരുക്കുക എന്നത് സർക്കാരിന്റെ മുഖ്യ മുൻഗണനയായി തുടരും. കാർഷിക മേഖല മുതൽ സ്റ്റാർട്ടപ്പുകൾ വരെയും ശാസ്ത്ര സാങ്കേതിക രംഗത്തും സ്ത്രീകളുടെ പങ്കാളിത്തം വികസനത്തിന്റെ അടിത്തറയാണെന്ന് മോദി ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷയ്‌ക്കും ശാക്തീകരണത്തിനും സംസ്ഥാനങ്ങൾ മുൻഗണന നൽകണം.
യോഗത്തിനുശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇതിൽ നാല് സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നവയാണ് എന്നത് ശ്രദ്ധേയമായി.രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള ജോസഫ് വിജയ്, കർണാടകയിലെ ഡി.കെ ശിവകുമാർ, കേരളത്തിൽ നിന്ന് വി.ഡി സതീശൻ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി, ജാർഖണ്ഡിലെ ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശിലെ സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീരിലെ ഒമർ അബ്ദുള്ള എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ.
ഇവർക്കൊപ്പം ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയ ബിജെപി മുഖ്യമന്ത്രിമാരും യോഗത്തിന്റെ ഭാഗമായി. സംസ്ഥാനങ്ങളുടെ വികസന ലക്ഷ്യങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിമാർ കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടുനിന്നിരുന്ന പതിവ് മാറ്റിനിർത്തി, ഇത്തവണത്തെ യോഗം പൂർണ്ണ പങ്കാളിത്തത്തോടെ നടന്നത് രാജ്യത്തിന്റെ ഫെഡറൽ കെട്ടുറപ്പിന് കരുത്ത് പകരുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും നിരവധി കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സജീവമായ സഹകരണത്തിലൂടെ ദേശീയ മുൻഗണനകൾക്കും വികസന തന്ത്രങ്ങൾക്കും രൂപം നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടിയിൽ സമീപവർഷങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
















