കോഴിക്കോട്: ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ ഇടത് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ പങ്കെടുപ്പിച്ചതില്‍ ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ രൂക്ഷവിമര്‍ശനം. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ബുധനാഴ്ച കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സെമിനാറില്‍ കെ.ഇ.എന്നിനെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.
സെമിനാറിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് സിപിഎം നേതാക്കളടങ്ങിയ ഇന്‍സൈഡേഴ്‌സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെഇഎന്നിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കെ.ഇ.എന്നിന് നമ്മള്‍ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? നമ്മുടെ സംഘടനാ സഖാക്കള്‍ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാള്‍ക്ക് ഓഡിയന്‍സ് ഉണ്ടാക്കണോ? നമുക്ക് എന്താണ് സംസാരിക്കാന്‍ ആളുകള്‍ ഇല്ലേ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും…’ എന്നാണ് ഗ്രൂപ്പിലെ സന്ദേശം. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം കെഇഎന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കിയതോടെയാണ് ഇത് വിവാദമായത്. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍എസ്എസ് കളി തുടങ്ങുന്നുവോ എന്ന ചോദ്യം ഉന്നയിച്ചാണ് അദ്ദേഹം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനുതാഴെ പ്രതികരണം രേഖപ്പെടുത്തി.
വിവാദമായതോടെ ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലിയാക്കി. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും അഞ്ച് ജില്ലാ സെക്രട്ടറിമാരും ഇടത് മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെട്ട ഗ്രൂപ്പാണിത്.
മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നനെ വിപ്ലവകാരിയായി പുകഴ്‌ത്തിയതടക്കമുള്ള ചില നിലപാടുകളുടെ പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗം കെഇഎന്‍ കുഞ്ഞഹമ്മദിനെ അകറ്റിനിര്‍ത്തിയിരുന്നു. ഇടത് സംഘടനകളുടെ സാംസ്‌കാരിക-ആശയസംവാദ വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന കെഇഎന്‍ അടുത്തിടെയായി ഇടത് വേദികളില്‍ ക്ഷണിക്കപ്പെടുന്നത് വളരെ കുറവാണ്. ഫാസിസ്റ്റ് വിരുദ്ധതയുടെയും സാമ്രാജ്യത്വത്തിന്റെയും ഇടത് പ്രത്യയശാസ്ത്രത്തിന്റെയും മറവില്‍ മുസ്ലിം മതഭീകരതയെ പിന്തുണയ്‌ക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ഇടതുപക്ഷത്തെ വലിയൊര് വിഭാഗത്തിന് സ്വീകാര്യമായിരുന്നില്ല. വിമര്‍ശനം ഉയര്‍ന്നെങ്കിലും സെമിനാറില്‍ കെഇഎന്‍ പങ്കെടുത്തു.











