ഭുവനേശ്വർ: ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നതായി സൂചന. ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള ചന്ദിപൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാകും പരീക്ഷണം . മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി വൻതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒഴിപ്പിക്കൽ നടപടികളുമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
സാധാരണ മിസൈൽ പരീക്ഷണത്തിന് ഇത്രയും വിപുലമായ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാറില്ലാത്തതിനാലാണ് നടക്കാൻ പോകുന്നത് അഗ്നി-6 മിസൈലിന്റെ പരീക്ഷണമാകാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം.
കഴിഞ്ഞ മെയ് 8-ന് ഇന്ത്യ അഗ്‌നി-5 മിസൈലിന്റെ എംഐആർവി വകഭേദം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയതോതിലുള്ള ഒഴിപ്പിക്കൽ നടന്നിരിക്കുന്നത്. പ്രതിരോധ സംബന്ധമായതിനാൽ പരീക്ഷണവിവരം എന്തെന്ന് ഡിആർഡിഒ മുൻകൂട്ടി വെളിപ്പെടുത്താറില്ല.
ലോഞ്ച് കോംപ്ലക്‌സ്-3 ന് ചുറ്റുമുള്ള ഒന്നുമുതൽ മുതൽ 3.5 കിലോമീറ്റർ വരെയുള്ള പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് 11,442 പേരെയും അവരുടെ കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബർധൻപൂർ മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടർ, ബർധൻപൂർ ഹൈസ്‌കൂൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.
ഔദ്യോഗികമായി ഏത് മിസൈലാണ് പരീക്ഷിക്കുന്നതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ( ഡിആർഡിഒ) വെളിപ്പെടുത്തിയിട്ടില്ല.. നിലവിൽ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
















