
കൊല്ലം ; ബംഗാളികൾ എന്ന പേരിൽ സംസ്ഥാനത്ത് എത്തുന്ന ബംഗ്ലാദേശികൾ സുരക്ഷാഭീഷണി ആകുന്നതായി കേന്ദ്ര ഇന്റലിജൻസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും . കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ പലരും കേരളം വിടുകയാണിപ്പോൾ.
വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാനും ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുമാണ് അധികൃതരുടെ തീരുമാനം. പല സ്ഥലങ്ങളിലും അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വോട്ട് ചെയ്യാൻ നാട്ടിൽ പോയവർ തിരികെ വരാത്തത് മാത്രമല്ല, അന്വേഷണ ഏജൻസികളുടെ നീക്കവും ഇതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് ഈ വൻ മാഫിയയുടെ പ്രവർത്തനങ്ങൾ വെളിച്ചത്തായത്. ഇവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയ്‌ക്ക് പുറമെ റേഷൻ കാർഡ് വരെ ഉണ്ടായിരുന്നു. വെറും 700 രൂപ നൽകിയാൽ കേരളത്തിലെ വിലാസത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർക്ക് ലഭിക്കുന്നു എന്നതാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കൊട്ടാരക്കരയിൽ പിടിയിലായവർ വർഷങ്ങളായി കേരളത്തിൽ താമസിക്കുന്നവരാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച ബംഗ്ലാദേശ് പാസ്‌പോർട്ടിന്റെ പകർപ്പുകളിൽ നിന്നാണ് ഇവർ ബംഗ്ലാദേശികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാൻ സാധിച്ചത്.
ഈ വ്യാജരേഖാ നിർമ്മാണത്തിന് പിന്നിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വൻ മാഫിയ സംഘമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. 700 രൂപ മാത്രം ഈടാക്കി ഇവർ നൽകുന്ന രേഖകൾ കണ്ടാൽ വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്.
ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി വലിയൊരു വിഭാഗം സ്ഥിരമായി തൊഴിൽ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലേക്കാണ് എത്തുന്നത്. ർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തിയവർ പിന്നീട് തങ്ങളുടെ ബന്ധുക്കളെ ഓരോരുത്തരെയായി ഇങ്ങോട്ട് എത്തിക്കുന്ന രീതിയും നിലവിലുണ്ട്. 13 വർഷം മുൻപ് പശ്ചിമ ബംഗാൾ വഴി കേരളത്തിലെത്തിയ മുകൾ ഖാത്തൂൻ എന്ന ബംഗ്ലാദേശി വനിത മംദാസ് എന്ന പേരിൽ എല്ലാവിധ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും സ്വന്തമാക്കിയിരുന്നു. പിന്നീട് ഇവർ തന്റെ ബന്ധുക്കളെയും കേരളത്തിലേക്ക് കൊണ്ടുവന്നു. പിടിയിലാകുന്നതിന് രണ്ടു മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് പാസ്‌പോർട്ട് ഉപയോഗിച്ച് രണ്ട് കുട്ടികളുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതായും വിവരമുണ്ട്.