ആലപ്പുഴ: ഹരിപ്പാട് തമിഴ്നാട് സ്വദേശികളായ ആൺകുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ പിടിയിൽ. തമിഴ്‌നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി(31)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെയാണ് തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ച് ഭിക്ഷാടനത്തിനായി ഇറക്കിയത്. ഇവർ ആവശ്യപ്പെടുന്ന തുക എത്തിച്ചിട്ടില്ലെങ്കിൽ കുട്ടികളെ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ബാലന്മാർ നേരിട്ടത് സമാനതകളില്ലാത്ത ആക്രമണവും ക്രൂരതകളുമാണ്.
ഉദ്ദേശിച്ച പണം കൊണ്ടുവന്നില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു ചെയ്യുക. മാത്രമല്ല ആവശ്യത്തിനു ഭക്ഷണം നൽകാതെ പട്ടിണികിട്ടും ഉപദ്രവിച്ചും ക്രൂരതകൾ പതിവായി കൊണ്ടിരുന്നു.ഇതിനിടയിൽ പീഡനം സഹിക്കാൻ സാധിക്കാതെ 14 വയസ്സുകാരനായ മഹാരാജ അവിടെ നിന്നും രക്ഷപ്പെട്ട് ഓടി. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇവിടെയെത്തിയ കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശത്തോടെ പോലീസ് കുട്ടിയെ ബാലഭവനിൽ താൽക്കാലികമായി താമസിപ്പിച്ചുവരികയാണ്.
ഇതിനിടയിൽ പോലീസ് വിവരമറിഞ്ഞ് മനസ്സിലാക്കിയ അന്തോണി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടതിനായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ള ആളുകളുടെ പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോലീസിന്റെ വലയിൽ ആകുമ്പോൾ ഇയാൾക്കൊപ്പം 11 വയസ്സുകാരനായ ചിലമ്പരശനും ഉണ്ടായിരുന്നു.പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
















