India

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജനെതിരേ ക്രിമിനല്‍ കേസുണ്ടെന്ന വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് സൂചന. കേസ് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മീനാക്ഷിയുടെ പത്രിക രാജ്യസഭാ തെരഞ്ഞെടുപ്പ് വരണാധികാരി അരവിന്ദ് ശര്‍മ തള്ളിയിരുന്നു.

ഇത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് കേസ് വിവരങ്ങള്‍ എങ്ങനെ പുറത്തുവന്നെന്ന് പലരും അന്വേഷിച്ചു തുടങ്ങിയതും കോണ്‍ഗ്രസുകാര്‍ തന്നെയാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തിയതും. മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് ബിജെപിക്ക് രണ്ടു പേരെയും കോണ്‍ഗ്രസിന് ഒരാളെയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാകുമായിരുന്നു. എന്നാല്‍ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. ബിജെപി മൂന്നാമതൊരാളെക്കൂടി നിര്‍ത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മൂന്നാം സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കോണ്‍ഗ്രസ് അധികാരത്തിലുള്ള, രേവന്ത് റെഡ്ഡി ഭരിക്കുന്ന തെലങ്കാനയിലെ കേസിലാണ് മീനാക്ഷി നടരാജന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസ് വിവരം കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണ് ചോര്‍ത്തിയതെന്നും തെലങ്കാനയില്‍ നിന്നുള്ള രേഖകള്‍ അവരാണ് തങ്ങള്‍ക്ക് കൈമാറിയതെന്നും മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ കൈലാസ് വിജയ് വാര്‍ഗീയ സൂചിപ്പിച്ചു. മീനാക്ഷിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ചോര്‍ന്നതെന്ന് ബിആര്‍എസ് നേതാവ് എം. ക്രിശാങ്കും ആരോപിച്ചു.

കേസില്ലെന്നും കോടതി നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം. ചൊവ്വാഴ്ച രാത്രിയില്‍ കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മീനാക്ഷിയുടെ പത്രിക തള്ളിയതിനെതിരേ ദല്‍ഹിയില്‍ തെര. കമ്മിഷന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍, മഹേഷ് കേവാത് എന്നിവരാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

Recent Posts