India

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) തകർച്ചയുടെ വക്കിലേക്ക് തള്ളിവിട്ട വൻ ആഭ്യന്തര കലാപത്തെത്തുടർന്ന്, മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷയാക്കാമെന്നാണ് വാഗ്ദാനം. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മമത ബാനർജിക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അഭിഷേക് ബാനർജിക്ക് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും നൽകാനാണ് കോൺഗ്രസ് നീക്കം. അഭിഷേക് ബാനർജിയെ രാഹുൽ ഗാന്ധിയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കനത്ത തോൽവിക്ക് പിന്നാലെ ഇപ്പോൾ തൃണമൂലിൽ നിന്നും കൊഴിഞ്ഞുപോക്കും ശക്തമായതോടെയാണ് കോൺഗ്രസ് വാഗ്ദാനങ്ങളുമായി മമതയെ സമീപിച്ചിരിക്കുന്നത്. കോൺഗ്രസിലേക്ക് മമത തിരിച്ചു പോവുമോ എന്നത് ആകാംക്ഷയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ ഗാന്ധിയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം തൃണമൂല്‍ എംപി സുശ്മിത ദേവ് രാജ്യസഭയില്‍ നിന്ന് രാജിവെച്ചു. ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ എംപിയാണ് സുശ്മിത. സുഖേന്ദു ശേഖര്‍ റേ നേരത്തെ രാജിവെച്ചിരുന്നു. രാജ്യസഭയിലെ രാജിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും സുശ്മിത വ്യക്തമാക്കിയിരുന്നു. രാജിക്ക് പിന്നാലെ സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ സന്ദര്‍ശിച്ചു.

Recent Posts