കൊച്ചി ; നടി അൻസിബയ്‌ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ . അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അൻസിബ നേരത്തേ ലക്ഷ്മിപ്രിയയ്‌ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മയ്‌ക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് മാനനഷ്ടക്കേസ് നൽകുമെന്ന പുതിയ പ്രഖ്യാപനം.
ഇത്ര വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദി. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ . തനിക്ക് എതിരെ അൻസിബ നൽകിയ പരാതിക്ക് പിന്നിൽ അജണ്ടയുണ്ട്. ജനുവരിയിൽ എല്ലാം അവസാനിച്ചതാണ്. അൻസിബക്കെതിരെ നാളെ തന്നെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.
രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ തീരുമായിരുന്ന ഒരു വിഷയത്തെ മറ്റുള്ളവരുടെ മുന്നില്‍ ഒരു വലിയ കാര്യമായി ചിത്രീകരിക്കുകയും തന്റെ ഭര്‍ത്താവിനേയും കുട്ടിയേയും ഉള്‍പ്പെടെ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കുകയുമാണ് അന്‍സിബ ചെയ്തതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാനും തന്നിലെ സ്ത്രീത്വത്തെ അപമാനിക്കാനുമാണ് അന്‍സിബ ശ്രമിച്ചതെന്നും തന്റെ മകളെപ്പോലും അൻസിബ അധിക്ഷേപിച്ചെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറി കൂടിയാണ് അൻസിബ ഹസൻ. തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മ തന്നെ സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ പ്രധാന ആരോപണം.
എന്നാൽ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് ഭാഷ്യം. അൻസിബയെ മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ലെന്നും കൃത്യമായി ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് അവിടെ ഇരുന്നതെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.















