ഒറ്റപ്പാലം: പ്രായമായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും സൗഹൃദം നടിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാര്‍ഡനില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പ്രിന്‍സി (46) എന്ന സ്ത്രീ പിടിയിലായത്.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന സമയത്താണ് പ്രിൻസിയുമായി സൗഹൃദത്തിലായത്. വിവിധ ഘട്ടങ്ങളിലായി പണവും മൊബൈൽഫോണുകളും വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞെന്നും, താമസിക്കാൻ വീടുവേണമെന്നും ഇതിന് പണം വേണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് കേരള ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്‌പയെടുത്ത് നൽകി. പിന്നീടും പലപ്പോഴായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. ഭീഷണികൂടിയതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. മുൻ പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. ഒട്ടേറെപ്പേരെ കെണിയിൽക്കുടുക്കി പ്രിൻസി പണം തട്ടിയെടുത്തതായാണ് സൂചന.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
















