കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടു പോയിരിക്കുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വര്‍ഷം മുഴുവന്‍ സൗജന്യ യാത്ര അനുവദിക്കും എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നത്. കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുലാണ് ഇതുള്‍പ്പെടെ അഞ്ച് ഇന്ദിരാ ഗ്യാരണ്ടികള്‍ ജനങ്ങള്‍ക്ക് നല്‍കിയത്.
തെരഞ്ഞെടുപ്പ് കാലത്ത് ബസ്സുകളില്‍ കയറിയും വീടുകളിലെത്തിയും കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഉറപ്പ് സ്ത്രീകള്‍ക്ക് നല്‍കി. മെയ് 15 മുതല്‍ ഈ സൗജന്യം ഏര്‍പ്പെടുത്തും എന്നായിരുന്നു വാഗ്ദാനം. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലെ തമ്മിലടി മൂലം സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയി. മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശന്‍ ജൂണ്‍ 15 മുതല്‍ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ഉറപ്പുകളൊക്കെ യാതൊരു വൈമുഖ്യവുമില്ലാതെ സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.
സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് അധികാരമേറ്റ ഉടന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരുപടി കൂടി പിന്നോട്ടു പോയിരിക്കുന്നു. 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ച് ലാഭനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം പദ്ധതി തുടരണമോയെന്ന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ ഒരു കാര്യം മിക്കവാറും ഉറപ്പായി. പദ്ധതിയുടെ ആയുസ്സ് മൂന്നുമാസം മാത്രമായിരിക്കും. വെള്ളം ചേരാത്ത വഞ്ചനയാണ് സതീശന്‍ സര്‍ക്കാര്‍ സ്ത്രീകളോട് കാണിച്ചിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ഗതാഗത മന്ത്രി സി.പി. ജോണ്‍ ശ്രമിക്കുന്നത്.
യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ തുടങ്ങുമെന്നും, എപിഎല്‍, ബിപിഎല്‍, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നൊക്കെ ഗതാഗത മന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ നൂറ് ദിവസം മാത്രമാക്കിയതിനെക്കുറിച്ച് ഗതാഗത മന്ത്രിക്ക് യാതൊന്നും പറയാനില്ല. പദ്ധതി ഓര്‍ഡിനറി ബസ്സുകളില്‍ നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് 712 കോടിയോളം രൂപയുടെ ബാധ്യത വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടിയുടെ ബാധ്യതയുണ്ടാകും. നിലവില്‍ വലിയ നഷ്ടത്തില്‍ പോകുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമാണ് കെഎസ്ആര്‍ടിസി. സര്‍ക്കാരിന്റെ സഹായം കൊണ്ടാണ് ശമ്പളം പോലും നല്‍കുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. വോട്ട് നേടാന്‍ ജനങ്ങളെ എങ്ങനെ വേണമെങ്കിലും പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നല്‍കിയ ജനപ്രിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. ഇക്കാര്യം അറിയാമായിരുന്നിട്ടും കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ കപട വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഉള്‍പ്പെടെ അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളാണ് യുഡിഎഫ് നല്‍കിയത്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, അര്‍ഹരായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3,000 രൂപ വീതം ക്ഷേമ പെന്‍ഷന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ എന്നിവയാണ് മറ്റ് ഗ്യാരണ്ടികള്‍. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ആട്ടിമറിച്ചതുപോലെ ഈ ഗ്യാരണ്ടികളില്‍ നിന്നും സതീശന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിന് കാരണമായി പറയുകയും ചെയ്യും. ഇതിനുവേണ്ടിക്കൂടിയാണ് ധവളപത്രം പുറപ്പെടുവിച്ചിട്ടുള്ളത്. ജനവഞ്ചന കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.
















