
ചണ്ഡീഗഡ്: ഇന്ത്യയുടെ മൊത്തം കയറ്റുമതി 2014-15 സാമ്പത്തിക വർഷത്തിലെ 468 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 863 ബില്യൺ യുഎസ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം. 5.7 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ വർധനവ് ഉണ്ടായതായി വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.
കയറ്റുമതിക്കാർ, വ്യവസായ സംഘടനകൾ, കർഷക ഉൽപാദക സംഘടനകൾ എന്നിവരുടെ ഒരു കൺവെൻഷനിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നിതിൻ കുമാർ യാദവ് ആണ് കണക്കുകൾ വെളിപ്പെടുത്തിയത്.
“ഈ കാലയളവിൽ ചരക്ക് കയറ്റുമതി 310 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 442 ബില്യൺ യുഎസ് ഡോളറായി വളർന്നു, സേവന കയറ്റുമതി 158 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 421 ബില്യൺ യുഎസ് ഡോളറായി 9.3 ശതമാനം സിഎജിആറിൽ ഉയർന്നു, പെട്രോളിയം ഇതര കയറ്റുമതി 387.9 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡിലെത്തി, ഇത് ഇന്ത്യയുടെ കയറ്റുമതി അടിത്തറയുടെ ആഴവും വൈവിധ്യവും അടിവരയിടുന്നു,”- യാദവ് പറഞ്ഞു.
100 ബില്യൺ യുഎസ് ഡോളറിന്റെ എഫ്ഡിഐ പ്രതിബദ്ധതയുടെ പിന്തുണയുള്ള ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ (ടെപ്പ, 2025), ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 98 ശതമാനത്തിനും തീരുവ രഹിത പ്രവേശനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 27 ഉയർന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (2026), 3.2 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, മൂല്യമനുസരിച്ച് ഉഭയകക്ഷി വ്യാപാരത്തിന്റെ 99 ശതമാനത്തിനും താരിഫ് ഇളവുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-മൗറീഷ്യസ് സിഇസിപിഎ (2021), ഇന്ത്യ-യുഎഇ സിഇപിഎ എന്നിവ ചേർന്ന് ഈ വിപണികളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിനും സീറോ ഡ്യൂട്ടി ആക്‌സസ് നൽകുന്നുണ്ടെന്നും യുഎഇ ഉഭയകക്ഷി വ്യാപാരം ഇതിനകം 80 ബില്യൺ യുഎസ് ഡോളറിലധികം കവിഞ്ഞതായും യാദവ് പറഞ്ഞു. കൂടാതെ പരിപാടിയിൽ ചണ്ഡീഗഢിലെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (APEDA) റീജിയണൽ ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.