കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം, മറ്റ് വഴിപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പത്ത് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല ക്ഷേത്രത്തിലെ പൂജകളുടെ നടത്തിപ്പിലെ സാമ്പത്തിക ഔചിത്യം, മുതിര്‍ന്ന ക്ഷേത്ര ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം, ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലെ സുതാര്യത എന്നിവ സംബന്ധിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന് മറുപടിയായി ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിത്യ നിദാന പൂജയ്‌ക്കുള്ള പൂജാ സാമഗ്രികള്‍, ഗണപതി പ്രതിഷ്ഠ, മാളികപ്പുറം ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പട്ട്, തോര്‍ത്ത്, വെള്ള മുണ്ട് എന്നിവ വര്‍ഷങ്ങളായി സുനില്‍ കുമാര്‍ എന്ന സുനില്‍ സ്വാമിയാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ആറ് മാസത്തെ മാസപൂജ അവസരങ്ങളില്‍ അഷ്ടാഭിഷേകം നടത്തുന്നതിനായി പൂജാ സാമഗ്രികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണ ഉദ്യോഗസ്ഥര്‍ 5.15 ലക്ഷം രൂപ തെറ്റായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ദുരുപയോഗം, ക്ലെയിമുകളുടെ ഇരട്ടിപ്പ്, വരുമാന നഷ്ടം, ഫണ്ട് ദുരുപയോഗം അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ക്രമക്കേടുകള്‍ എന്നിവ തടയുന്നതിന് നിലവിലുള്ള സംവിധാനത്തില്‍ മതിയായ പരിശോധനകളും നടത്തണം. ഇതു പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഡിറ്റ് വകുപ്പിനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി 19ലേക്ക് മാറ്റി.















