ഇന്ത്യ 12 ആണവായുധങ്ങളെങ്കിലും പ്രവർത്തന സജ്ജമായി വിന്യസിച്ചിട്ടുണ്ടെന്ന് ആഗോള ആയുധ നിരീക്ഷണ സംഘടനയായ SIPRI യുടെ റിപ്പോർട്ട് . ഇതിനർത്ഥം ചില ആണവായുധങ്ങൾ ഇന്ത്യൻ യുദ്ധക്കപ്പലുകളിലോ, അന്തർവാഹിനികളിലോ, മറ്റ് സൈനിക പ്ലാറ്റ്‌ഫോമുകളിലോ ഉപയോഗിക്കാൻ എപ്പോഴും തയ്യാറായി സൂക്ഷിച്ചിട്ടുണ്ടെന്നാണ്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി കണക്കിലെടുത്താണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും രാജ്യം ആണവ ആക്രമണം നടത്തിയാൽ ഉടനടി ആണവ പ്രത്യാക്രമണം നടത്താനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ മുൻ ആണവ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമാണ് ഈ നടപടിയെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.
SIPRI റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ തങ്ങളുടെ ആണവ തയ്യാറെടുപ്പുകളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ്, ഇന്ത്യ തങ്ങളുടെ ആണവ വാർഹെഡുകളും മിസൈലുകൾ പോലുള്ള അവയുടെ ഡെലിവറി സിസ്റ്റങ്ങളും വെവ്വേറെ സൂക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ ഇന്ന് ഇന്ത്യ ചില ആണവ വാർഹെഡുകൾ ഡെലിവറി സിസ്റ്റങ്ങളുമായി സംയോജിപ്പിച്ച് ദ്രുതഗതിയിൽ ഉപയോഗിക്കാൻ തയ്യാറായി സൈനിക താവളങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ ആണവായുധങ്ങൾ പ്രവർത്തന വിന്യാസ നിലയിലാണെന്ന് SIPRI റിപ്പോർട്ട് വിശേഷിപ്പിക്കുന്നത് ഇതാദ്യമാണ്. മുൻ റിപ്പോർട്ടുകൾ ഇന്ത്യയുടെ ആണവായുധങ്ങളെ ശേഖരം മാത്രമായി മാത്രമേ വിശേഷിപ്പിച്ചിരുന്നുള്ളൂ.
ആണവായുധങ്ങൾ പ്രത്യേക സംഭരണശാലയിൽ സൂക്ഷിക്കുന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള രീതി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സമാധാനകാലത്ത് ഇന്ത്യ തങ്ങളുടെ ആണവ വാർഹെഡുകൾ ലോഞ്ചറുകളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുന്നുവെന്നായിരുന്നു മുൻപ് വന്നിരുന്ന റിപ്പോർട്ടുകൾ . എന്നാൽ ഇന്ന് മിസൈലുകൾ കാനിസ്റ്ററുകളിൽ സൂക്ഷിക്കുക, സമുദ്ര സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കുക തുടങ്ങിയ സമീപകാല നടപടികൾ സമാധാനകാലത്ത് പോലും ചില ആണവ വാർഹെഡുകൾ ലോഞ്ചറുകളിൽ സൂക്ഷിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.
















