India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കര്‍ണാടകയില്‍ പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ബസ് പാസ് പദ്ധതി സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍.മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രതിവര്‍ഷം 1700 കോടി വരെ നഷ്ടം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വഴി മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (BMTC), നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (NWKRTC), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KKRTC) എന്നിവ വഴി ഓരോന്നിലും രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി കൊണ്ട് ഗുണമുണ്ടാകും.കഴിഞ്ഞ മൂന്നാം തീയതിയാണ് ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പദ്ധതി ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ചത്.

പദ്ധതി നടപ്പാക്കും മുമ്പ് ചില സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.പദ്ധതിയുടെ മൊത്തം സാമ്പത്തിക ബാധ്യത കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ വാര്‍ഷിക ചെലവ് 1,700 കോടി രൂപ വരെ എത്തും. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ 92 ശതമാനം പ്രദേശങ്ങളിലും സേവനം ലഭിക്കും.റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് സര്‍വീസ് ഇല്ലാതിരിക്കുക. പാസുകള്‍ ബന്ധപ്പെട്ട ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ നിന്ന് ലഭ്യമാകും.

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരത്തെ തന്നെ ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര ലഭ്യമാണ്.

 

 

Recent Posts