ബത്തേരി: കോളിയാടി മർ ബസേലിയോസ് യുപി സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ 25 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇവർക്ക് പു റമേ രോഗലക്ഷണങ്ങളോടെ 337 വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഛർദിയും വയ റിളക്കവും അനുഭവപ്പെട്ടത്. നിലവിൽ 60 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.
രോഗബാധയെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര ഇടപെടൽ നടത്തി. കോഴിക്കോട് നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ബത്തേരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കുട്ടികളുമായി അടുത്ത് സമ്പർക്കത്തിലുണ്ടായിരുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് ജില്ല സന്ദർശിക്കും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ കർശനമായി അടപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗ്യവ്യാപനം നിയന്ത്രണവിധേയമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അ റിയിച്ചു. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് വ്യാപക പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനൊപ്പം പകർച്ചവ്യാധികളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങളാണ് വർദ്ധിച്ചുവരുന്നത്. ഒരാഴ്ചയ്‌ക്കിടെ പതിനാറായിരത്തിലധികം പേരാണ് വയറിളക്ക രോഗങ്ങൾക്ക് ചികിത്സ തേടിയത്. ഇതിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മാത്രം 2300-ലേറെ പേർ ചികിത്സയ്‌ക്കെത്തി. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടര ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വയറിളക്ക രോഗങ്ങൾ ബാധിച്ചത്.
















