ന്യൂയോർക്ക് : പാകിസ്ഥാനെതിരെ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ രൂക്ഷ വിമർശനം ഉന്നയിച്ചു. അഫ്ഗാനിസ്ഥാനെതിരായ വ്യാപാര, ഗതാഗത ഭീകരതയെയും സൈനിക വ്യോമാക്രമണങ്ങളെയും ഇന്ത്യ അപലപിച്ചു. കൂടാതെ ഇസ്ലാമാബാദിന്റെ “ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ” നിർദ്ദേശം മതപരമായ പദാവലിയിൽ പൊതിഞ്ഞ ഔദ്യോഗികമായി സ്പോൺസർ ചെയ്ത തെറ്റായ വിവരങ്ങൾ ആണെന്നും ഇന്ത്യ വിമർശിച്ചു.
തിങ്കളാഴ്ച നടന്ന ‘അഫ്ഗാനിസ്ഥാനിലെ സ്ഥിതി’ എന്ന വിഷയത്തിലുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ യോഗത്തിൽ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനിയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
“അഫ്ഗാനിസ്ഥാനെതിരായ പാകിസ്ഥാൻ സൈനിക വ്യോമാക്രമണങ്ങൾ വലിയ സിവിലിയൻ നാശനഷ്ടങ്ങൾക്കും അഫ്ഗാൻ ജനതയ്‌ക്ക് ദുരിതത്തിനും കാരണമാകുന്നു. ഇത്തരം മനഃസാക്ഷിയില്ലാത്ത അക്രമങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ആക്രമണവും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭീഷണിയുമാണ്,”- പർവ്വതനേനി പറഞ്ഞു.
അഫ്ഗാൻ പ്രദേശത്തു നടന്ന വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച ഇന്ത്യ, ഇവ അന്താരാഷ്‌ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും രാജ്യത്തിന്റെ പരമാധികാര തത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ സഹായ ദൗത്യത്തിന്റെ (UNAMA) വിവരങ്ങൾ ഉദ്ധരിച്ച പർവ്വതനേനി, ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 372 സാധാരണക്കാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പറഞ്ഞു.
കൂടാതെ അവരിൽ ഭൂരിഭാഗവും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ധ്യാനത്തിന്റെയും സമയമായ വിശുദ്ധ റമദാൻ മാസത്തിലാണ്, ഇത് ഈ പ്രവൃത്തിയെ കൂടുതൽ അപലപനീയമാക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരു വിശ്വാസത്തിനും, ഒരു നിയമത്തിനും, ഒരു ധാർമ്മികതയ്‌ക്കും അത്തരം പ്രവൃത്തികളെ ന്യായീകരിക്കാൻ കഴിയില്ലെന്നു അദ്ദേഹം പറഞ്ഞു.
കൂടാതെ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി വേഷം കെട്ടിയാലും കുറ്റവാളി കുറ്റവിമുക്തനാകുന്നില്ല. സാധാരണക്കാരെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ അനാഥരാക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ ശക്തമായി ആവർത്തിച്ചു.
വിശുദ്ധ റമദാൻ മാസത്തിൽ നിഷ്കരുണം പാകിസ്ഥാൻ വ്യോമാക്രമണം നടത്തുമ്പോൾ അന്താരാഷ്‌ട്ര നിയമത്തിന്റെയും ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും ഉയർന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് വിരോധാഭാസമാണെന്നും
പർവ്വതനേനി കൂട്ടിച്ചേർത്തു.
















