സിനിമ കാണുന്നതിനിടെ ബ്രെയിൻ ട്യൂമർ രോഗിയ്‌ക്ക് ശസ്ത്രക്രിയ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം . ഉപമുഖ്യമന്ത്രിയും പ്രശസ്ത നടനുമായ പവൻ കല്യാൺ അഭിനയിച്ച “ഓഗ്” എന്ന സിനിമ കണ്ടുകൊണ്ടിരിക്കെയായിരുന്നു കോടേശ്വരമ്മ എന്ന രോഗിയുടെ ശസ്ത്രക്രിയ.
സംസാരത്തെയും ശരീര ചലനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾക്കടുത്തായിരുന്നു കോടേശ്വരമ്മയ്‌ക്ക് ട്യൂമർ കണ്ടെത്തിയത്. രോഗിയെ പൂർണ്ണമായും മയക്കിയുള്ള ശസ്ത്രക്രിയ പ്രായോഗികമല്ലാത്തതിനാൽ ഉണർന്നിരിക്കെ തന്നെ മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.
ന്യൂറോ സർജൻമാരായ ഡോ. അരുൺ കുമാറും ഡോ. രാജശേഖറും അനസ്തേഷ്യോളജിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
“ഉണർന്നിരിക്കുന്ന മസ്തിഷ്ക ശസ്ത്രക്രിയയ്‌ക്കിടെ, നമുക്ക് സംസാരം, ഓർമ്മ, ശരീര ചലനങ്ങൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. തലച്ചോറിന്റെ സുപ്രധാന ഭാഗങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ട്യൂമർ കൂടുതൽ സുരക്ഷിതമായി നീക്കം ചെയ്യാൻ ഇത് ഞങ്ങളെ സഹായിച്ചു,” ഡോ. അരുൺ കുമാർ പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്കിടെ രോഗിക്ക് ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, മെഡിക്കൽ സംഘവുമായി സംസാരിക്കാനും സാധിച്ചു. ശസ്ത്രക്രിയയുടെ പ്രയാസകരമായ ഘട്ടങ്ങളിൽ രോഗിയുടെ പിരിമുറുക്കം കുറയ്‌ക്കാൻ സിനിമ സഹായിച്ചതായും ഡോക്ടർമാർ പറഞ്ഞു.
“രോഗി പവൻ കല്യാണിന്റെ വലിയ ആരാധകയാണ്. ‘OG’ എന്ന സിനിമയിലെ രംഗങ്ങൾ കാണിച്ചത് രോഗിയുടെ സമ്മർദ്ദം കുറയ്‌ക്കാനും സഹായിച്ചു. ,” ഡോ. രാജശേഖർ പറഞ്ഞു. സങ്കീർണതകളൊന്നുമില്ലാതെ ട്യൂമർ നീക്കം ചെയ്തുവെന്നും രോഗി സുഖം പ്രാപിച്ചുവരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
















