ലക്നൗ: വാരണാസി നഗരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ മാംസ-മത്സ്യ കടകളും നഗരത്തിന് പുറത്തേക്ക് മാറ്റും. പദ്ധതിക്ക് നഗരസഭ അംഗീകാരം നൽകി. മേയർ അശോക് കുമാർ തിവാരിയുടെ അധ്യക്ഷതയിൽ ചേർന്ന ഹൗസ് യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. നഗരത്തെ കൂടുതൽ ശുചിത്വമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
നഗരത്തിൽ ഏകദേശം 350 മുതൽ 400 വരെ മാംസ, മത്സ്യ കടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വാരണാസി മുനിസിപ്പൽ കോർപ്പറേഷന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. പദ്ധതിയുടെ രൂപരേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ആദ്യഘട്ടം നടപ്പിലാക്കാണ് സാധ്യത. പദ്ധതിയുടെ ആദ്യഘട്ടത്തിനായി അഞ്ച് സ്ഥലങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിന്റെ അതിർത്തിയോട് ചേർന്നുള്ള രാംനഗർ, സുജാബാദ്, ഗണേഷ്പൂർ, അവ്‌ലേഷ്പൂർ, ശിവ്പൂർ എന്നീ സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് മുനിസിപ്പൽ കമ്മീഷണർ ഹിമാൻഷു നാഗ്പാൽ പറഞ്ഞു.
ശുചിത്വം, ഗതാഗത നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പദ്ധതിക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു. നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് വിമർശനം. “ഇത്തരമൊരു തീരുമാനം ഉപജീവനത്തിനുള്ള അവകാശത്തിന് എതിരാണ്, അത് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ്, കൂടാതെ ഇത് വലിയൊരു ജനതയുടെ അതിജീവനമാർഗം ഇല്ലാതാക്കുന്നതിന് തുല്യമാണ്,” കോൺഗ്രസ് ദേശീയ സെക്രട്ടറി ഷാനവാസ് ആലം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
















