മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മകൻ ആനന്ദും ചെറുമകൾ സനായി ഭോസ്‌ലെയും വാരണസിയിലെത്തി നിമജ്ജന ചടങ്ങുകൾ പൂർത്തിയാക്കി. ഏപ്രിൽ 12 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു ആശാ ഭോസ്‌ലെ അന്തരിച്ചത്.
ആശയുടെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങുകളെല്ലാം നടന്നത്. പ്രാർത്ഥനകളോടും പരമ്പരാഗത ആചാരങ്ങളോടും കൂടിയായിരുന്നു നിമജ്ജന ചടങ്ങുകൾ. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ചെറുമകൾ സനായി ഭോസ്‌ലെ ചടങ്ങുകൾ പൂർത്തിയാക്കിയത്. ആശാ ഭോസ്‌ലെയുടെ മരണശേഷം, സനായി ഭോസ്‌ലെ പങ്കുവച്ച വൈകാരിക കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
“ഇന്ന് രാവിലെ ഞാൻ ഉണരുമ്പോൾ, എന്റെ പങ്കാളിയെ, എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ലോകം മുഴുവൻ പൂർത്തിയാക്കിയ ഒരാളെ, ഞാൻ ജനിച്ചപ്പോൾ എന്നെ ആദ്യമായി ചേർത്തുപിടിച്ച വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇനി ഞാൻ എന്തുചെയ്യണം? രാവിലെ ഞാൻ ആരെയാണ് ഉണർന്ന് കെട്ടിപ്പിടിച്ച് ചായ കുടിക്കേണ്ടത്? ഞാൻ വീട്ടിലേക്ക് വരുമ്പോൾ ആരായിരിക്കും എന്നെ കാത്തിരിക്കുക അല്ലെങ്കിൽ ആരോടൊപ്പമാണ് ഞാൻ തമാശകൾ പറയേണ്ടത്.. എന്നോടൊപ്പം ഈ നഷ്ടം അനുഭവിച്ച എല്ലാവർക്കും, അവർ ജീവിതത്തിന്റെയും ചിരിയുടെയും നിർവചനമായിരുന്നു. ഇങ്ങനെ മാത്രമേ അവരെ ഓർമ്മിക്കാനാവൂ!!”- ഇതായിരുന്നു കുറിപ്പ്.
ആശയുമായുള്ള ഒരു വീഡിയോയും സനായി പങ്കുവച്ചിരുന്നു.
















