കൊൽക്കത്ത : ബംഗാളിൽ 15 വർഷം ജനങ്ങളെ അടക്കി ഭരിച്ച ടിഎം സി നേതാക്കൾക്കെതിരെ ജനരോഷം ശക്തമാകുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ കമർഹതിയിൽ ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെയാണ് ഇത്തവണ നാട്ടുകാരുടെ അക്രമം നേരിടേണ്ടി വന്നത് . നാട്ടുകാർ അദ്ദേഹത്തിന്റെ കാറിന് നേരെ മുട്ടയും ഇഷ്ടികയും എറിഞ്ഞതായാണ് റിപ്പോർട്ട് . സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ശനിയാഴ്ച വൈകുന്നേരം മദൻ മിത്ര തന്റെ എംഎൽഎ ഓഫീസിൽ യോഗം നടത്തുന്നതിനിടെ വാർഡ് നമ്പർ 14 ൽ നിന്നുള്ള കൗൺസിലറെ ആക്രമിച്ചതായും ആളുകളെ ഭീഷണിപ്പെടുത്തുന്നതായും സന്ദേശം ലഭിച്ചിരുന്നു.
തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി വിവരങ്ങൾ ആരായുന്നതിനിടെ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തിന്റെ കാർ വളഞ്ഞ് മുട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിയാൻ തുടങ്ങി. ആക്രമണം നടന്ന സമയത്ത് മദൻ മിത്ര വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ല. കാർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർക്കും മർദ്ദനമേറ്റു.
സമീപകാലത്ത് ബംഗാളിൽ ടിഎംസി നേതാക്കൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. മെയ് 30 ന്, സോനാർപൂരിലെ കാമ്രാബാദിൽ ടിഎംസി എംപി അഭിഷേക് ബാനർജിയ്‌ക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രതിഷേധക്കാർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചീമുട്ടകൾ എറിയുകയും ചെയ്തു. തൃണമൂൽ നേതാവ് ജയപ്രകാശ് മജുംദാറിനെതിരെയും ആക്രമണം ഉണ്ടായി . പല സ്ഥലങ്ങളിലും, ചെരിപ്പും ചൂലുമേന്തി ടിഎംസി നേതാക്കളുടെ ഫോട്ടോകൾ ഉപയോഗിച്ച് പ്രതിഷേധങ്ങൾ അരങ്ങേറി.
സെറാംപൂരിൽ നിന്നുള്ള തൃണമൂൽ എംപി കല്യാൺ ബാനർജിയ്‌ക്കും ജനരോഷം നേരിടേണ്ടി വന്നു.
















