India

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ സമുദ്ര മന്ഥന്‍ പര്യവേഷണത്തിലാണ് കണ്ടെത്തല്‍. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ‘ശ്രീ വിജയപുരം-3’ എന്ന പര്യവേഷണ കിണറിലാണ് വാതക ശേഖരം കണ്ടെത്തിയത്. ഈ ഭാഗത്ത് സമുദ്രത്തിന് 355 മീറ്ററാണ് ആഴം. സമുദ്രനിരപ്പിന് താഴെ 1,900 മീറ്ററിലധികം ആഴത്തില്‍ ഡ്രില്ലിങ്ങ് നടത്തിയപ്പോഴാണ് വാതക സാന്നിധ്യം വ്യക്തമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച സമുദ്ര മന്ഥന്‍ മിഷന്റെ ഭാഗമായിരുന്നു പര്യവേഷണം. മൂന്ന് കിണറുകളില്‍ രണ്ടെണ്ണത്തിലും ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യം കണ്ടെത്താനായി.

കണ്ടെത്തിയ വാതകത്തിന്റെ ഗുണനിലവാരം, ഘടന, കലോറി മൂല്യം എന്നിവ പരിശോധിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്. വലിയ തോതില്‍ ഇത് കുഴിച്ചെടുക്കാന്‍ സാധിച്ചാല്‍ ഭാരതത്തിന്റെ പ്രകൃതിവാതക ഇറക്കുമതി വലിയ തോതില്‍ കുറയ്‌ക്കാന്‍ സാധിക്കും.