സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ സമര്‍പ്പിച്ച ‘കേരളത്തിന്റെ ധനകാര്യ ആരോഗ്യം: ഒരു വസ്തുതാവിവര റിപ്പോര്‍ട്ട്’ (ധവളപത്രം) കേരള രാഷ്‌ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയൊരു കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയില്‍ സംഭവിച്ച ആഴത്തിലുള്ള വിള്ളലുകളെ ഈ ഔദ്യോഗിക രേഖ കൃത്യമായി തുറന്നുകാട്ടുന്നു.
ഉല്‍പ്പാദനക്ഷമമായ മേഖലകളെ അവഗണിച്ചുകൊണ്ട്, കടമെടുപ്പിലൂടെ മാത്രം മുന്നോട്ടുപോകുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം പരിമിതികളുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണക്കുകള്‍ തെളിയിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരന്തരം ഊന്നിപ്പറയുന്നതുപോലെ, സ്വകാര്യ നിക്ഷേപങ്ങളെ കൂടി ഒരുപോലെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് കുതിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.
ധനകാര്യ പ്രതിസന്ധിയുടെ യഥാര്‍ത്ഥ ചിത്രം
മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍ അധ്യക്ഷനായ വിദഗ്‌ദ്ധ സമിതി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസ്തികള്‍ സൃഷ്ടിക്കുന്നതിന് പകരം ദൈനംദിന ചെലവുകള്‍ക്കായി മാത്രം സംസ്ഥാനം കടമെടുപ്പിനെ ആശ്രയിക്കുന്ന ഗുരുതരമായ അവസ്ഥയാണ് വരച്ചുകാട്ടുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം:
കേരളത്തിന്റെ മൊത്തം ബാധ്യത: 5.07 ലക്ഷം കോടി രൂപ.
ശമ്പള-പെന്‍ഷന്‍ കുടിശ്ശികകള്‍ (ഡിഎ/ഡിആര്‍ ഉള്‍പ്പെടെ): 48,733 കോടി രൂപ.
പ്രതിബദ്ധ ചെലവുകള്‍: സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ (ടിആര്‍ആര്‍) 77%.
പലിശ അടവ് മാത്രം: മൊത്തം റവന്യൂ വരുമാനത്തിന്റെ 20.9%.
മൂലധന ചെലവ്: ജിഎസ്ഡിപിയുടെ വെറും 1.34% മാത്രം.
കിഫ്ബി വഴിയുള്ള ബജറ്റ് ഇതര ബാധ്യത: 21,000 കോടി രൂപ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം: 78,851 കോടി രൂപ.

കടക്കെണിയുടെ ശതമാനക്കണക്കുകള്‍:
ധവളപത്രത്തിലെ വിവരങ്ങള്‍ പ്രകാരം കേരളത്തിന്റെ ആകെ ബാധ്യത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 35.5% ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി കടം 29.2% ശതമാനവും വന്‍കിട സംസ്ഥാനങ്ങളുടേത് ശരാശരി 28.8% വും മാത്രമാണ്. കേരളം എത്രവലിയ സാമ്പത്തിക കടക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകും.
വരുമാന ചോര്‍ച്ച:
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും (77%) ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ പ്രതിബദ്ധ ചെലവുകള്‍ക്കായി മാത്രം നീക്കിവെക്കേണ്ടി വരുന്നു. ഇതില്‍ പലിശ ഇനത്തില്‍ മാത്രം 20.9% തുക ചോര്‍ന്നുപോകുന്നു. ഫലത്തില്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വന്‍കിട അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയ്‌ക്കായി ഓരോ നാല് രൂപയിലും ഒരു രൂപ മാത്രമാണ് സര്‍ക്കാരിന്റെ കൈവശം ബാക്കിയാകുന്നത്.
തളരുന്ന വികസനം :
ദൈനംദിന ചെലവുകള്‍ക്കായി ഭൂരിഭാഗം പണവും ഉപയോഗിക്കേണ്ടി വരുന്നതിനാല്‍, പുതിയ ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള മൂലധന ചെലവ് ജിഎസ്ഡിപിയുടെ വെറും 1.34% ആയി ചുരുങ്ങി. ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി (ശരാശരി 3.2%) താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. ദേശീയതലത്തില്‍ വികസന ചെലവുകള്‍ക്കായി 63.5% തുക മാറ്റിവെക്കുമ്പോള്‍ കേരളത്തില്‍ അത് വെറും 39.9% മാത്രമാണ്.
കിഫ്ബിയും ബജറ്റ് ഇതര കടമെടുപ്പിന്റെ പരാജയവും
സാധാരണ ബജറ്റ് പരിധികള്‍ക്ക് പുറമെ, വിപണിയില്‍ നിന്ന് പണം സമാഹരിച്ച് വന്‍കിട വികസന പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) രൂപീകരിച്ചത്. എന്നാല്‍ നിലവില്‍ ഇത് വലിയ സാമ്പത്തിക സുതാര്യതയില്ലാത്ത അവസ്ഥയിലാണ്.
ഉയര്‍ന്ന പലിശ നിരക്കുകള്‍: സാധാരണ സര്‍ക്കാര്‍ ബോണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് കിഫ്ബി വിപണിയില്‍ നിന്ന് വായ്‌പകള്‍ എടുത്തത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാന ട്രഷറിക്ക് വലിയ ബാധ്യതയായി.
രാഷ്‌ട്രീയ താല്പര്യങ്ങള്‍: വികസന പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതില്‍ സാമ്പത്തിക നേട്ടങ്ങളേക്കാള്‍ രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. കിഫ്ബി വിനിയോഗിച്ച ആകെ തുകയുടെ 20% വും കഴിഞ്ഞ ഭരണകൂടത്തിന്റെ രാഷ്‌ട്രീയ കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് കേന്ദ്രീകരിച്ചത്.
വരാനിരിക്കുന്ന തിരിച്ചടവുകള്‍: നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണവും എടുത്ത വായ്‌പകളുടെ തിരിച്ചടവും ഉള്‍പ്പെടെ ഏകദേശം 56,000 കോടി രൂപയുടെ അടിയന്തര ബാധ്യതയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് മുന്നിലുള്ളത്.
ഇതിനുപുറമേ, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയും അതീവ ഗുരുതരമാണ്. 132 പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2021-22ല്‍ 31,571 കോടിയായിരുന്നത് 2025 ആയപ്പോഴേക്കും 78,851 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇതില്‍ കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി (കെഡബ്ല്യുഎ), കെഎസ്ഇബി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ മാത്രം 72% നഷ്ടവും വരുത്തിവെച്ചു. കെഎസ്ഇബി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന വരുമാനം പോലും സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് അടയ്‌ക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കാണ് മാറ്റിവെക്കുന്നത്.
എല്‍ഡിഎഫ്- യുഡിഎഫ്: ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍
രാഷ്‌ട്രീയ നിസ്സംഗത: നിലവിലെ സാമ്പത്തിക ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ കടുത്ത അനാസ്ഥയിലേക്കാണ്. മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണകൂടം ഈ ധവളപത്രത്തെ ശക്തമായി എതിര്‍ത്തു. ധനകാര്യ വകുപ്പിന്റെ ആഭ്യന്തര മാനദണ്ഡങ്ങള്‍ മറികടന്ന് പുറത്തുനിന്നുള്ള വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത് ശരിയായില്ലെന്നാണ് അവരുടെ വാദം. കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്നും അവര്‍ വാദിക്കുന്നു.
മറുഭാഗത്ത്, കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഭരണകൂടമാകട്ടെ ‘ട്രഷറി ശൂന്യമാണ്’ എന്ന് കൈമലര്‍ത്തുകയാണ്. വരും ദിവസങ്ങളില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം പോകേണ്ടി വരുമെന്നും ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും അവര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഇരു മുന്നണികളും പരസ്പരം പഴിചാരുമ്പോഴും, ദൈനംദിന ചെലവുകള്‍ക്ക് പോലും കടമെടുപ്പിനെ ആശ്രയിക്കുന്ന ഒരേ സാമ്പത്തിക നയമാണ് രണ്ടു കൂട്ടരും പിന്തുടരുന്നത് എന്ന് ജനം തിരിച്ചറിയുന്നു. എന്നാല്‍ എന്താണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല രക്ഷാമാര്‍ഗ്ഗങ്ങള്‍ എന്ന് അക്കമിട്ട് പറയാന്‍ മുഖ്യമന്ത്രി സതീശന്റെ കൈവശവും ഒരു പദ്ധതിയോ പ്ലാനോ വ്യവസ്ഥയോ ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
രക്ഷാമാര്‍ഗം: കേരളം നേരിടുന്ന ഈ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആധുനിക മാക്രോ ഇക്കണോമിക് നയങ്ങള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യത്തെ പ്രമുഖ സാമ്പത്തിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കേന്ദ്ര ധനമന്ത്രിയുടെ വാക്കുകളില്‍:
‘സാമ്പത്തിക ശാസ്ത്രവും രാഷ്‌ട്രീയവും പരസ്പരം വേറിട്ടതല്ല. മികച്ച സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കുന്നതെങ്കില്‍, തെരഞ്ഞെടുപ്പ് വേളകളില്‍ ജനങ്ങളുടെ മനസ്സില്‍ അത് വലിയ സ്വാധീനം ചെലുത്തും.’
നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങള്‍:
സ്വകാര്യ മൂലധനത്തെ സ്വാഗതം ചെയ്യുക: ഊര്‍ജ്ജം, ലാര്‍ജ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനങ്ങള്‍ എന്നിവയില്‍ സ്വകാര്യ-പൊതുപങ്കാളിത്ത മാതൃകകള്‍ (പിപിപി) നടപ്പിലാക്കാനുള്ള വിമുഖത ഉപേക്ഷിക്കുക.
സണ്‍റൈസ് സെക്ടറുകള്‍ക്ക് മുന്‍ഗണന: പുനരുപയോഗ ഊര്‍ജ്ജം (റിന്യൂവബിള്‍ എനര്‍ജി), അത്യാധുനിക സാങ്കേതിക വിദ്യകള്‍, ഡിജിറ്റല്‍ ഹബ്ബുകള്‍ തുടങ്ങിയ പുതിയ കാലത്തെ ഉല്‍പ്പാദന മേഖലകള്‍ക്ക് വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുക.
സബ്‌സിഡികള്‍ പുനഃക്രമീകരിക്കുക: പൊതുമേഖലാ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത മറയ്‌ക്കാനായി വലിയ തോതില്‍ സബ്‌സിഡികള്‍ വാരിക്കോരി നല്‍കുന്ന രീതി അവസാനിപ്പിച്ച് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രം നേരിട്ട് സഹായമെത്തിക്കുക. ഫ്രീബി (സൗജന്യ) സംസ്‌കാരം ഉപേക്ഷിക്കുക. യുഡിഎഫ് പറഞ്ഞ ഇന്ദിര ഗ്യാരണ്ടി സംസ്ഥാനത്തെ വെന്റിലേറ്ററില്‍ എത്തിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
തൊഴിലില്ലായ്‌മ പരിഹരിക്കുക: ഉയര്‍ന്ന മാനവവികസന സൂചികകള്‍ അവകാശപ്പെടുമ്പോഴും, കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്‌മ നിരക്ക് 20.7 % ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്! മികച്ച തൊഴിലവസരങ്ങള്‍ നാട്ടില്‍ തന്നെ സൃഷ്ടിച്ചാല്‍ മാത്രമേ പ്രവാസികളയക്കുന്ന പണത്തെ (റെമിറ്റന്‍സ്) മാത്രം ആശ്രയിക്കാതെ സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനാകൂ.
കേവലം കടമെടുത്ത് മാസം തോറും ബജറ്റ് ഒപ്പിച്ചുപോകുന്ന പഴയ രീതി ഇനി മുന്നോട്ട് പോകില്ലെന്ന് 2026-ലെ ഈ ധനകാര്യ റിപ്പോര്‍ട്ട് തെളിയിക്കുന്നു. നേടിയെടുത്ത സാമൂഹിക നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന് മുന്നോട്ട് പോകണമെങ്കില്‍ പുതിയ കാലത്തിനനുസരിച്ചുള്ള വികസന കാഴ്‌ച്ചപ്പാടുകളും യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുത്തേ തീരൂ.
അതിനായി കേന്ദ്ര സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശത്തിലും പദ്ധതികളുമായി സഹകരിച്ചും വിജയ മാതൃകകള്‍ പിന്തുടര്‍ന്നും പോയാല്‍ നമുക്ക് ഈ ദുരിതക്കയത്തില്‍ നിന്നു കര കയറാന്‍ സാധിക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധികളെ വിജയകരമായി നേരിട്ട നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന മാതൃക പിന്തുടരുന്നത് ഈ സാഹചര്യത്തില്‍ ഉചിതമായ പരിഹാരമായിരിക്കും.
















