
കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. മൃത സംസ്കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. കോൺഗ്രസ് അനുഭാവിയായ സലിംകുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡങ്ങളിൽ പ്രചാരണത്തിനുമിറങ്ങിയിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സലിം കുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവച്ചിട്ടുണ്ട്. കരള്‍ മാറ്റിവയ്‌ക്കുകയും ചെയ്തിരുന്നു.
ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.
ഭാര്യ: സുനിത, നടൻ ചന്തു , ആരോമല്‍ എന്നിവർ മക്കളാണ്. മിമിക്രി
ലോകത്തു നിന്നും സിനിമയിലേക്ക് കടന്നു വന്ന സലിം കുമാര്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട് എന്ന’ ചിത്രത്തിലെ നായക കഥാപാത്രത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാജീവിതത്തില്‍ 320-ലധികം കഥാപാത്രങ്ങള്‍ക്ക് ജീവൻ പകർന്ന സലിം കുമാർ, അഭിനേതാവെന്ന നിലയില്‍ മാത്രമല്ല, സംവിധായകനായും ശ്രദ്ധേയനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കറുത്ത ജൂതൻ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും സലിം കുമാറാണ്. ഈ ചിത്രത്തിന് മികച്ച കഥയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.