ഉത്തര കേരളത്തില്‍ കെട്ടിയാടുന്ന അനുഷ്ഠാന തെയ്യക്കോലങ്ങളില്‍ ഉഗ്രമൂര്‍ത്തിയാണ് വേട്ടയ്‌ക്കൊരുമകന്‍. ഒരേസമയം ക്ഷിപ്രകോപിയും ശാന്തസ്വരൂപനുമായാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. വടക്കേ മലബാറിലെ നായര്‍ സമുദായക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും കുലദൈവവുമാണ് ഈ തെയ്യം.
ശൈവാംശമുള്ള വേട്ടയ്‌ക്കൊരുമകന്‍ കിരാത വേഷധാരിയായി കാട്ടില്‍ വസിച്ചിരുന്ന സന്ദര്‍ഭത്തില്‍ ശിവപാര്‍വതിമാര്‍ക്കുണ്ടായ പുത്രനാണ്. വേട്ടയാടി നടക്കുമ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേര് സിദ്ധിച്ചത്. കിരാതസുതന്‍ ആയതുകൊണ്ടു തന്നെ വേട്ടയാടലും മറ്റു കാടത്തം നിറഞ്ഞ പ്രവൃത്തികളും കാരണം മുനിമാരും ദേവന്മാരും അസുരന്മാരും ഉള്‍പ്പെടെ പൊറുതിമുട്ടി. അവര്‍ എല്ലാവരും ചേര്‍ന്ന് തങ്ങളുടെ പ്രയാസങ്ങള്‍ ശിവപാര്‍വതിമാരെ ധരിപ്പിച്ചത്രേ. എന്നാല്‍ അമിത പുത്രവാത്സല്യത്താല്‍ തന്റെ മകനിലെ മൃഗീയസ്വഭാവം തിരുത്താനോ ശാസിക്കാനോ തെറ്റുകള്‍ക്കു ശിക്ഷ നല്‍കാനോ അവര്‍ തയ്യാറായില്ല. ഇതില്‍ ദുഃഖിതരായ ദേവാസുരന്മാരും മഹര്‍ഷിമാരും മഹാവിഷ്ണുവിനെ കണ്ട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചു.
വേട്ടയ്‌ക്കൊരുമകന്റെ കാട്ടാളസ്വഭാവം മാറ്റി നല്ലവനാക്കാന്‍ തീരുമാനിച്ച വിഷ്ണുഭഗവാന്‍ വൃദ്ധകാട്ടാളന്റെ വേഷത്തില്‍ കൈയില്‍ പൊന്‍ചുരികയുമായി വേട്ടയ്‌ക്കൊരുമകന്റെ അടുക്കലെത്തി. വൃദ്ധന്റെ കയ്യിലെ ദിവ്യപ്രഭയുള്ള പൊന്‍ചുരികയില്‍ ആകൃഷ്ടനായ വേട്ടയ്‌ക്കൊരുമകന്‍ ചുരിക ആവശ്യപ്പെട്ടെങ്കിലും വൃദ്ധവേഷം ധരിച്ചെത്തിയ മഹാവിഷ്ണു കൊടുക്കാന്‍ തയ്യാറായില്ല. കോപിഷ്ഠനായ കിരാതപുത്രന്‍ വൃദ്ധനോട് ഏറ്റുമുട്ടി. എന്നാല്‍ എത്ര ശ്രമിച്ചിട്ടും വൃദ്ധനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല.
തന്റെ മുന്നില്‍ നില്‍ക്കുന്നത് സാക്ഷാല്‍ വിഷ്ണു ഭഗവാന്‍ ആണെന്നു മനസിലാക്കിയ വേട്ടയ്‌ക്കൊരുമകന്‍ ആ ദിവ്യപാദത്തില്‍ വീണു മാപ്പിരന്നുവെന്നും നല്ല സ്വഭാവം കാണിക്കാമെന്ന് വാഗ്ദത്തം ചെയ്തു ചുരികയുമായി ഭൂമിയിലേക്ക് യാത്രതിരിച്ചുവെന്നുമാണ് കഥ. ദേവലോകത്തു നിന്ന് ഭൂമിയിലെത്തിയ വേട്ടയ്‌ക്കൊരുമകന്‍ പല ദിക്കുകളും ചുറ്റി സഞ്ചരിച്ച് കോഴിക്കോട് ജില്ലയിലെ കുറുമ്പ്രനാട്ടിലെത്തി. പിന്നീട് അവിടെയുള്ള പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ വേളി കഴിച്ച് അവിടെ താമസം തുടങ്ങിയതായും പുരാവൃത്തമുണ്ട്. ഈ തറവാട്ടുകാര്‍ക്കു സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരി സ്വരൂപം അന്യായമായി കൈയടക്കി വച്ചിരുന്നത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് നാട്ടുകാര്‍ വേട്ടയ്‌ക്കൊരുമകനിലെ അത്ഭുതശക്തി ദര്‍ശിച്ചത്. കുറുമ്പ്രാതിരിമാര്‍ കോട്ട വിട്ടുകൊടുക്കാതിരിക്കാന്‍ നാടുനീളെ നിരവധി മാര്‍ഗതടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. വേട്ടയ്‌ക്കൊരുമകനും ഇളംപൈതലും കൂടി എല്ലാ തടസങ്ങളും മറികടന്നു കോട്ടയുടെ മുന്നിലെത്തി. അവിടെ കൂട്ടിയിട്ടിരുന്ന ആയിരക്കണക്കിന് തേങ്ങ നിമിഷനേരം കൊണ്ട് ആ പൈതല്‍ എറിഞ്ഞുടച്ചു. ഇത് കുറുമ്പ്രാതിരി നടുവഴിയെ അത്ഭുത പരവേശനാക്കി. വേട്ടയ്‌ക്കൊരുമകനും ഇളംപൈതലും ദിവ്യശക്തികളാണെന്ന് മനസിലാക്കിയ നാടുവാഴി നാടിന്റെ കാവല്‍ ദൈവമായി ആരാധിച്ച് അവരെ പ്രത്യേക സ്ഥാനം നല്‍കി കുടിയിരുത്തിയത്രേ. അന്നുതൊട്ടാണ് വേട്ടയ്‌ക്കൊരുമകന്‍ മലബാറുകാരുടെ ആരാധനാ മൂര്‍ത്തിയായി മാറിയത്.
വേട്ടയ്‌ക്കൊരുമകന്‍ തെയ്യത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്ന ക്ഷേത്രമാണ് ബാലുശ്ശേരികോട്ട. ഇത് മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണെങ്കിലും ഈ തെയ്യം പൊതുവെ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ മാത്രമാണ് കൂടുതലും കെട്ടിയാടപ്പെടുന്നത്. നായര്‍ സമുദായത്തിന്റെ കുലദൈവമാണ് വേട്ടയ്‌ക്കൊരുമകന്‍ തെയ്യം. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ പയ്യന്നൂരിനടുത്തുള്ള വെള്ളൂര്‍ കൊട്ടണഞ്ചേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഈ തെയ്യം പ്രത്യേകിച്ച് തീയ്യ സമുദായക്കാരുടെ ആരാധനാ മൂര്‍ ത്തിയായി വിശ്വസിച്ച് ആരാധിക്കപ്പെടുന്നുണ്ട്.
കഷ്ടപ്പാടും ദുരിതവുമകറ്റി നാട്ടില്‍ സന്തോഷവും സംതൃപ്തിയും വേട്ടയ്‌ക്കൊരുമകന്‍ നല്‍കുമെന്നാണ് വിശ്വാസം.
വേഷം
മുഖത്ത് ചുവപ്പ്, കറുപ്പ്, വെള്ള, പച്ച വര്‍ണങ്ങളും കട്ടാരംപുള്ളിയും പീലികൊണ്ടലംകൃതമായ തിരുമുടിയും ചുവപ്പു നിറത്തിലുള്ള ഉടയാടയുമാണ് വേട്ടയ്‌ക്കൊരുമകന്‍ തെയ്യത്തിന്റെ വേഷം. മുഖത്തും ദേഹത്തും നല്‍കുന്ന പച്ച നിറം പൊതുവെ മറ്റു തെയ്യക്കോലങ്ങളില്‍ കാണാറില്ല.
കിരാതപുത്രനായതു കൊണ്ടു തന്നെ കൈകളില്‍ അമ്പും വില്ലും മഹാവിഷ്ണു സമ്മാനിച്ച പൊന്‍ചുരികയും ആയുധമാക്കിയാണ് ഈ തെയ്യത്തിന്റെ സഞ്ചാരം. കഠിനവ്രതം നോറ്റാണ് ഓരോ കോലധാരിയും ഈ തെയ്യം കെട്ടിയാടുന്നത്. വണ്ണാന്‍ സമുദായക്കാര്‍ക്കാണ് വേട്ടയ്‌ക്കൊരു മകന്‍ തെയ്യം കെട്ടാനുള്ള അവകാശം. ആചാരപ്പെരുമ സിദ്ധിച്ച നായന്മാരെയാണ് വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ പരികര്‍മ്മികളായി കൂടെ നിര്‍ത്തുന്നത്.
ക്ഷേത്രങ്ങളും കാവുകളും എന്നതുപോലെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ് തെയ്യങ്ങള്‍. ഇത് ഒരു അനുഷ്ഠാന കലാരൂപം മാത്രമല്ല പൂര്‍വ്വിക ചരിത്രവും മിത്തുകളും നിറഞ്ഞ സാമൂഹിക ആചാരത്തെ അടുത്തറിയാനുള്ള ഉപാധി കൂടിയാണ്. കിരാതശിവാവതാരമായ വേട്ടയ്‌ക്കൊരുമകന്‍ തെയ്യം ഭക്തിയും ഗോത്ര സംസ്‌കൃതിയും ഒരുപോലെ സമന്വയിക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ദൃശ്യവാങ്മയരൂപമാണ്.













