Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി; ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ 1996ലാണ് സലിം കുമാര്‍ സിനിമാ അരങ്ങേറ്റം കുറിച്ചത്.ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയം 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ഗംഗാധരന്റെയും കൗസല്യയുടെയും മകനായി എറണാകുളം ചിറ്റാറ്റുകരയില്‍ 1969 ഒക്ടോബര്‍ 10 നാണ് സലിംകുമാറിന്റെ ജനനം.പേരു കേട്ടാല്‍ മതം തിരിച്ചറിയാതിരിക്കാന്‍ അച്ഛന്‍ ഇട്ട പേരാണ് സലിം. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപിക നിര്‍ബന്ധിച്ചാണ് കുമാര്‍ എന്നു കൂടി ചേര്‍ത്തത്.

മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. ഡിഗ്രിക്ക് മഹാരാജാസ് കോളേജില്‍ . സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചിരുന്നെങ്കിലും കോളേജില്‍ വച്ചാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മൂന്ന് തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളില്‍ സജീവമായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം സുനിതയെ 1996 സെപ്തംബര്‍ 14ന് ജീവിതസഖിയാക്കി.2000ല്‍ ഇറങ്ങിയ തെങ്കാശിപ്പട്ടണം ജീവിതം തന്നെ മാറ്റി. ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളിലൂടെ പ്രതിഭയുടെ തിളക്കം പ്രേക്ഷകര്‍ കണ്ടറിഞ്ഞു.
കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ അടക്കം മൂന്നുറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കള്‍.

.

Recent Posts