കേരളം കടക്കെണിയിലാണെന്നതും ഖജനാവിലേക്കെത്തുന്നതെല്ലാം ശമ്പളവും പെന്‍ഷനും പലിശയും കൊടുത്തു തീര്‍ക്കുകയാണെന്നുമുള്ളത് കാലങ്ങളായി കേള്‍ക്കുന്ന ആശങ്കകളാണ്. കേരളത്തെ ഈ ദുരന്താവസ്ഥയിലെത്തിച്ചതിനുത്തരവാദികള്‍ മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. അധികാരം പിടിക്കാന്‍ ജനങ്ങള്‍ക്കു മുന്നില്‍ യൂഡിഎഫ് ഒരേ സമയം രണ്ടുകാര്യങ്ങളാണ് പറഞ്ഞത്. കേരളം ഭീമമായ കടത്തിന്റെ അഴിയാക്കുരുക്കിലാണെന്നതാണ് ആദ്യത്തേത്. അതേസമയം തന്നെ യുഡിഎഫിനെ അധികാരത്തേറ്റിയാല്‍ മധുരമനോഹര കേരളവും വാഗ്ദാനം ചെയ്തു. ഇതു രണ്ടും കൂടി എങ്ങനെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നത് അന്നേ തോന്നിയ സംശയമാണ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുമെന്നതും അങ്കണവാടി മാതൃകയില്‍ വയോധികരായ സ്ത്രീകള്‍ക്കായി ‘അമ്മവാടി’യും പ്രത്യേക ‘ഷീ ഹോസ്പിറ്റലുകളും’ തുടങ്ങുമെന്നതുമെല്ലാം വാഗ്ദാനങ്ങളില്‍ ചിലതു മാത്രം. വി.ഡി. സതീശന്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സാധാരണക്കാര്‍. എന്നാല്‍ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോള്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല.
കേരളം ഭീമമായ കടക്കെണിയിലാണെന്നത് പുതിയ കണ്ടുപിടിത്തമല്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വച്ച ധനസ്ഥിതി സംബന്ധിച്ച ധവളപത്രം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നാണ് വ്യക്തമാക്കുന്നത്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കമുണ്ടായിരുന്നില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമായിരുന്നു അവരുടെ ഭരണകാലത്തുടനീളം. മോശമായ ധനസ്ഥിതിയില്‍ നിന്നു കരകയറാനുള്ള ക്രിയാത്മകമായ ഒരു നടപടിയും ആ സര്‍ക്കാര്‍ സ്വീകരിച്ചതുമില്ല. കേരളം കടത്തിലേക്കു മുങ്ങിയത് ഇപ്പോള്‍ പൊടുന്നനെ അല്ല. മാറിമാറി ഭരിച്ചവര്‍ക്ക് സംസ്ഥാനം കടക്കെണിയിലേക്ക് പോകുന്നത് അറിയാത്തതായിരുന്നില്ല. കടം വാങ്ങി എന്നും ചെലവു ചെയ്യുന്നു. കടത്തിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടം വാങ്ങുന്നു. ദീര്‍ഘവീക്ഷണമില്ലാതെ കൊണ്ടുവരുന്ന, നടപ്പിലാക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും കൂടുതല്‍ കടത്തിലേക്കെത്തിക്കുന്നു. അതോടൊപ്പം ധൂര്‍ത്തും അഴിമതിയും രാഷ്‌ട്രീയാതിപ്രസരവുമെല്ലാം കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാത്തത്ര കടത്തിലേക്ക് കൂപ്പുകുത്തുന്നു.
മറ്റു സംസ്ഥാനങ്ങളൊക്കെ വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം നീങ്ങുമ്പോള്‍ കേരളം മാത്രം വേറിട്ടു സഞ്ചരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളുടെയും ധനസ്ഥിതി ഏറെ മെച്ചപ്പെടുകയും പുതിയ പദ്ധതികളും തൊഴിവസരങ്ങളുമെല്ലാം ഉണ്ടാകുകയും ചെയ്യുമ്പോള്‍ കേരളം എന്നും കടത്തിന്റെ കണക്കു പറഞ്ഞു വിലപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാല്‍ മാത്രമാണ് പിടിച്ചു നില്‍ക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും സ്വന്തം കഴിവുകേടു മറയ്‌ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുന്ന നയമായിരുന്നു ഇടതു സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നത്.
തെരഞ്ഞെടുപ്പു പ്രചരണകാലത്ത് സതീശനും കൂട്ടരും സൗജന്യങ്ങള്‍ വാരിക്കോരി വാഗ്ദാനം ചെയ്യുമ്പോള്‍ കേരളത്തിന്റെ ധനസ്ഥിതി അറിയാത്തതായിരുന്നില്ല. ഇപ്പോള്‍ കണക്കുകള്‍ നിരത്തി കൈമലര്‍ത്തിയിട്ടു കാര്യമില്ല. പറഞ്ഞ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കണം. അതിനുള്ള വഴികള്‍ കണ്ടെത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്. വിവിധ മേഖലകളില്‍ നിന്ന് നികുതിയിനത്തിലും അല്ലാതെയും കിട്ടാനുള്ള പണം പിരിച്ചെടുക്കണം. നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് ധനമാനേജ്മെന്റ് നന്നായി കൊണ്ടുപോകുന്നതെന്നും ധനസ്ഥിതി ഉയര്‍ത്തുന്നതെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിനും കഴിയണം.
















