ന്യൂദല്‍ഹി: പ്രവചനങ്ങളെ കടത്തിവെട്ടി കഴിഞ്ഞ സാമ്പത്തിക വർഷവും ഭാരതത്തിന്
ജിഡിപി മുന്നേറ്റം. 2022-23 അടിസ്ഥാന വർഷമാക്കിയശേഷമുള്ള ആദ്യ ജിഡിപിക്കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടത്. ഇതുപ്രകാരം കഴിഞ്ഞവർഷത്തെ (2025-26) മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. 2024-25ൽ 7.1 ശതമാനമായിരുന്നു. കേന്ദ്രവും റിസർവ് ബാങ്കും പ്രതീക്ഷിച്ച 7.6 ശതമാനമെന്ന അനുമാനത്തെ മറികടക്കാനും കഴിഞ്ഞവർഷം കഴിഞ്ഞു. 2023-24ൽ വളർച്ചനിരക്ക് 7.2% ആയിരുന്നു.
മുൻവർഷത്തെ 299.89 ലക്ഷം കോടി രൂപയിൽ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവർഷം ഭാരതത്തിന്റെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്; ഇതാണ് 7.7% വളർച്ച.
ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.
കൃഷിയും ഖനനവും ഉൾപ്പെടെ ഒട്ടേറെ നിർണായക മേഖലകൾ തളർച്ചയുടെ പിടിയിലാണെന്നും റിപ്പോർട്ടിലുണ്ട്. കാർഷിക മേഖലയുടെ വളർച്ച മുൻവർഷത്തെ 4.2 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്ക് കുറഞ്ഞു. ഖനനമേഖലയുടെ വളർച്ച 11.7ൽ നിന്ന് 5.2 ശതമാനമായി. മാനുഫാക്ചറിങ് മേഖല 9.3ൽ നിന്ന് 10.7ലേക്ക് നിലമെച്ചപ്പെടുത്തിയത് ആശ്വാസമാണ്.
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 2.9ൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞു. നിർമാണ മേഖല 7.3ൽ നിന്ന് 7.4ലേക്ക് നേരിയ വളർച്ച കുറിച്ചു. വ്യാപാരം, ഹോട്ടൽ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന മേഖല 6.6ൽ നിന്ന് 11 ശതമാനത്തിലേക്ക് വളർച്ചാമുന്നേറ്റം നടത്തി.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 10ൽ നിന്ന് 10.4 ശതമാനമായി മെച്ചപ്പെട്ടു. അതേസമയം പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റഎ വളർച്ചനിരക്ക് 5 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു.
ജനുവരി-മാർച്ചിൽ വളർച്ച 7.8%; മുന്നിൽ യുദ്ധാഘാതം കഴിഞ്ഞ 3 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണ് കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ചിൽ) ഭാരതം കുറിച്ചത്. ഒക്ടോബർ-ഡിസംബറിൽ 8.2% വളർന്നുവെന്നായിരുന്നു നേരത്തേ വിലയിരുത്തിയത്. പുതിയ റിപ്പോർട്ടിൽ ഇത് 8 ശതമാനമായി കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ വളർച്ചനിരക്ക് 8.3%. കഴിഞ്ഞവർഷത്തെ ആദ്യപാദ (ഏപ്രിൽ-ജൂൺ) വളർച്ചനിരക്ക് 6.8 ശതമാനമായിരുന്നു.
- കഴിഞ്ഞപാദത്തിലെ വളർച്ചനിരക്ക് മുൻവർഷത്തെ (2024-25) മാർച്ചുപാദ വളർച്ചയായ 7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോഴും മെച്ചമാണ്.
- പശ്ചിമേഷ്യൻ യുദ്ധമൂലമുണ്ടായ പ്രതിസന്ധി കഴിഞ്ഞപാദ വളർച്ചയെ ബാധിച്ചു.
- തുടർപാദങ്ങളിലും ജിഡിപി വളർച്ചയെ ഇതു ബാധിക്കുമെന്ന് റിസർവ് ബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽ-നിനോ മഴയെ തട്ടിയകറ്റുന്നതും തിരിച്ചടിയാകും. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് തിരിച്ചടിയാവുക.
- റിസർവ് ബാങ്ക് നടപ്പുവർഷത്തെ (2026-27) ജിഡിപി വളർച്ചാ അനുമാനം 6.9ൽ നിന്ന് 6.6 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.
- നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 6.6 ശതമാനമാണ്.
- ജിഡിപി മൂല്യം 87.77 ലക്ഷം കോടി
കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ച്) ഭാരതത്തിന്റെ ജിഡിപി മൂല്യം മുൻവർഷത്തെ സമാനപാദത്തിലെ 81.40 ലക്ഷം കോടി രൂപയിൽ നിന്ന് 87.77 ലക്ഷം കോടി രൂപയായി ഉയർന്നു; ഇതാണ് 7.8% ജിഡിപി വളർച്ച.
കഴിഞ്ഞപാദത്തിലും കാർഷികം, ഖനന മേഖലകൾ തളർച്ച നേരിട്ടു. മാനുഫാക്ചറിങ്ങിലും വളർച്ചാ ഇടിവുണ്ടായി.
യുദ്ധ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത് ജനത്തിന് ഗുണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. അത് സമ്പദ് വ്യവസ്ഥയ്‌ക്ക് സ്ഥിരതയേകും.
ഭാരതം തന്നെ ഏറ്റവും മുന്നിൽ
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (മേജർ ഇക്കണോമി) എന്ന നേട്ടം കഴിഞ്ഞപാദത്തിലും ഭാരതം നിലനിർത്തി. എസ്ബിഐ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും പ്രമുഖ സാമ്പത്തിക നിരീക്ഷകരുമെല്ലാം ഭാരതം 6.7 മുതൽ 7.4% വരെ കഴിഞ്ഞപാദത്തിൽ വളരുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ഇതെല്ലാം മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞു.
ഭാരതത്തിന്റെ പ്രധാന എതിരാളികളുടെ കഴിഞ്ഞപാദ വളർച്ചനിരക്ക് ഇങ്ങനെ:
∙ യുഎസ് : 1.6%
∙ ചൈന : 5%
∙ യുകെ : 0.6%
∙ ജർമനി : 0.3%
∙ ഫ്രാൻസ് : -0.1%
∙ ജപ്പാൻ : 2.1%
∙ ദക്ഷണ കൊറിയ : 1.7%
∙ ഇറ്റലി : 0.3%
∙ ഇന്തൊനീഷ്യ : 5.61%
















