പാലക്കാട്: പുതനഗരത്തിൽ മതപരമായ നിയമങ്ങൾ അടിസ്ഥാനമാക്കി ജിം പ്രവർത്തിക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പോലീസില്‍ പരാതി നൽകി. പൊതു വാണിജ്യ സ്ഥാപനങ്ങളിൽ ഇത്തരം വേർതിരിവുകൾ കൊണ്ടുവരുന്നത് വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.
‘j.a.u.h.a.r.a.l.i’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിച്ച ഒരു പ്രൊമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്. പുതനഗരത്തിൽ പുതുതായി നവീകരിച്ച ‘എഎസ്ബി ജിം’ എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ, ഇത് ശരീഅത്ത് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പ്രചാരകൻ അവകാശപ്പെടുന്നതായി പരാതിയിൽ പറയുന്നു.
ഫിറ്റ്നസ് നിയമങ്ങളുടെ മറവിൽ മതപരമായ കൽപനകളെ അടിസ്ഥാനമാക്കി കർശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥാപനം നടപ്പിലാക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കൃത്യമായ സമയക്രമങ്ങളോടെയുള്ള കർശനമായ സ്ത്രീ-പുരുഷ വേർതിരിവ്, ജിമ്മിനുള്ളിൽ സംഗീതം പൂർണമായും നിരോധിക്കൽ, കർശനമായ മതപരമായ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കൽ, സൗഹൃദപരമായ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും നിയന്ത്രണം ഏർപ്പെടുത്തൽ എന്നിവയാണ് ജിമ്മിലെ നിയമങ്ങളായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളം പോലുള്ള ഒരു മതേതര സംസ്ഥാനത്ത് പൊതുവായ ഒരു വാണിജ്യ ഫിറ്റ്നസ് സെന്റർ “ശരീഅത്ത് അനുസൃതമാണ്” എന്ന് പ്രഖ്യാപിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് പ്രശാന്ത് ശിവൻ എസ്‌പിക്ക് നൽകിയ കത്തിൽ പറയുന്നു. എല്ലാ സമുദായങ്ങളിലെയും ആളുകൾ ഒത്തുപോകുന്ന പൊതു ഇടങ്ങളിൽ ഇത് ബോധപൂർവ്വം വർഗീയ വേർതിരിവ് ഉണ്ടാക്കും. മുൻകാലങ്ങളിൽ കേരളത്തിലുണ്ടായ തീവ്രവാദ നെറ്റ്‌വർക്കുകളുടെ സാന്നിധ്യവും നിരോധിക്കപ്പെട്ട പിഎഫ്ഐ, സിമി തുടങ്ങിയ സംഘടനകളുടെ ചരിത്രവും കണക്കിലെടുക്കുമ്പോൾ, പൊതു ഇടങ്ങളിൽ ഇത്തരം കടുംപിടുത്തങ്ങൾ കൊണ്ടുവരുന്നത് കർശനമായ സുരക്ഷാ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
















