തിരുവനന്തപുരം: ‘കലാച്ചി’ ധാരാളം ചിന്തിച്ച് പണിയെടുത്ത് വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചതാണെന്ന് സാഹിത്യകാരി കെ ആര്‍ മീര.ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് പുസ്തകം. എയറില്‍ നില്‍ക്കുന്ന സമയമാണിതെന്നും എക്കാലത്തും എയറില്‍ നിന്നാണ് എഴുതുന്നതെന്നും കെ ആര്‍ മീര പറഞ്ഞു.
പുസ്തകം കോപ്പിയടിച്ചെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു കെ ആര്‍ മീര.’ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും എഴുത്ത് തുടരും. അഭിപ്രായം പറയുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മിടുക്കി ആണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായല്ല അത്- കെ ആര്‍ മീര പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രൊഫസര്‍ കെ സുധാകരന്‍ സാംസ്‌കാരിക പുരസ്‌കാര സമര്‍പ്പണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എഴുത്തുകാരി.
അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ കാലങ്ങളായുള്ള ശ്രമമാണെന്നും എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും കെ ആര്‍ മീര പറഞ്ഞു.ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും.
അനുകരണ വിവാദങ്ങളില്‍ പുരുഷന്മാരുടെ പേര് കേട്ടിട്ടില്ല. ഇതുവരെ എവിടെയും ‘എംടിയടി’, ‘പുനത്തിലടി’ എന്നൊന്നും കേട്ടിട്ടില്ല. എന്നാല്‍ ‘ദീപയടി’ പ്രയോഗം കേട്ടു. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ചതിക്കപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ല. ജീവിതകാലം മുഴുവന്‍ ബാഡ്ജ് കുത്തി കൊടുത്തു. ‘ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ ആര്‍ മീര പറഞ്ഞു.
നമുക്ക് ഇഷ്ടപ്പെട്ടത് മാത്രമേ സ്വീകരിക്കൂ എന്നുള്ളതാണ് മാധ്യമ രീതി.ഇത് മാധ്യമ അധര്‍മ്മമാണ്. അനാവശ്യമായ കാര്യങ്ങള്‍ ആഘോഷമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ മനുഷ്യത്വത്തോടെയാണ് മുന്‍കാലങ്ങളില്‍ എഴുത്തുകാരെ സമീപിച്ചിരുന്നത്. വിശ്വസിക്കാന്‍ ഇഷ്ടമുള്ളത് വിശ്വസിക്കും. തന്റെ വാക്കുകളും പുസ്തകങ്ങളും തനിക്ക് വേണ്ടി സംസാരിക്കുമെന്നും കെ ആര്‍ മീര പറഞ്ഞു.
കെ ആര്‍ മീരയുടെ കലാച്ചിയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നാണ് ആരോപണം.ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത് 2022ലായിരുന്നു. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലും. എന്നാല്‍ 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16 മുതല്‍ ഓണ്‍ലൈനില്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര പറഞ്ഞു.
കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും പ്രമേയം. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു.
















