തിരുവനന്തപുരം: കല്ലാച്ചി എന്ന കെ.എം. മീരയുടെ നോവല്‍ തന്റെ ദി സിന്‍ എന്ന നോവലിന്റെ മോഷണമാണെന്ന് ആരോപിച്ച് ഹരിത സാവിത്രി രംഗത്ത് വന്നെങ്കിലും സൈബര്‍ ആക്രമണം നീളുന്നത് കേരളവര്‍മ്മയിലെ ഇടത് ചായ് വുള്ള ദീപാനിശാന്തിന് നേരെ. കവിതാമോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തെ പിടിപ്പിക്കപ്പെട്ടിട്ടുള്ള ദീപാ നിശാന്ത് മീരയുടെ കല്ലാച്ചി നോവലിനെ പുകഴ്‌ത്തി നിരവധി കുറിപ്പുകള്‍ എഴുതിയിരുന്നു.
മീരേച്ചി ദീപയടി നടത്തിയെന്ന രീതിയിലുള്ള കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ദീപയടി എന്ന വാക്ക് തന്നെ സാഹിത്യമോഷണത്തിന്റെ പര്യായപദമായി മാറിയ വിവാദമുണ്ടായത് 2018ലാണ്.
എകെപിസിടിഎ മാസികയില്‍ ദീപ നിശാന്ത് തന്റെ കവിതയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചത് യുവ കവി എസ്. കലേശിന്റെ കവിതയാണെന്ന് കണ്ടുപിടിക്കപ്പെട്ടതുമുതല്‍ സാഹിത്യ ചോരണം സ്ഥിരം ആരോപിക്കപ്പെടുന്ന കവയത്രിയാണ് ദീപ നിശാന്ത്. അങ്ങിനെയാണ് സാഹിത്യ ചോരണത്തിന് ദീപയടി എന്ന പര്യായപദം ഉണ്ടായത്. അന്ന് കലേശിന്റെ കവിത സ്വന്തം കവിത എന്ന രീതിയില്‍ അയച്ചുതന്നത് ദീപാ നിശാന്ത് തന്നെയാണെന്ന് എകെപിസിടിഎയുടെ മാസികയുടെ എഡിറ്റോറിയൽ ബോർഡ് വെളിപ്പെടുത്തിയതോടെയാണ് ദീപ നിശാന്തിന് മുഖം നഷ്ടമായത്.
എന്തായാലും ഹരിത സാവിത്രി എഴുതിയ സിന്‍ എന്ന നോവലിന്റെയും മീരയുടെ കല്ലാച്ചി എന്ന നോവലിന്റെയും ഉള്ളടക്കം ഒന്നുതന്നെ എന്ന വിലയിരുത്തല്‍ ശക്തമാണ്. ആദ്യം എഴുതപ്പെട്ടത് സിന്‍ എന്ന നോവല്‍ ആണ്. മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകന്‍ രാജശേഖരന്‍ സിന്‍ എന്ന നോവലിനെ വിമര്‍ശിച്ചതാണ് ഹരിത സാവിത്രിയെ വല്ലാതെ വേദനിപ്പിച്ചത്. രാജശേഖരന്റെ ബാര്യ രാധിക സി നായര്‍ കല്ലാച്ചി എന്ന നോവലിനെ നക്ഷത്രത്തോടും സിന്‍ എന്ന നോവലിനെ പുല്‍ക്കൊടിയോടും ഉപമിച്ചതും ഹരിത സാവിത്രിയെ മുറിവേല്‍പിച്ചിരുന്നു. ഇതെല്ലാം അവര്‍ ഈ വിവാദത്തെക്കുറിച്ചെഴുതിയ ഫെയ്സ് ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. “വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്‌ത്തല്‍ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ പിന്നില്‍ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോള്‍ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുല്‍ക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടതും ശ്രദ്ധയില്‍ പെട്ടു”- ഇതായിരുന്നു ഹരിത സാവിത്രിയുടെ പ്രതികരണം.
ഈ വിവാദത്തില്‍ പെട്ട കെ.ആര്‍. മീരയും ഹരിത സാവിത്രിയും ഇടതുപക്ഷ കോട്ടയില്‍ നിന്നുള്ളവരാണ്. എന്നതില്‍ ഇടത് സാഹിത്യ നായകര്‍ ഏത് പക്ഷം പിടിക്കണമെന്നറിയാതെ വലയുകയാണ്. മോഷണം നിഷേധിച്ചാല്‍ ഹരിത സാവിത്രി പിണങ്ങും. മോഷണമുണ്ടെന്ന് സമ്മതിച്ചാല്‍ അവരുടെ പ്രിയപ്പെട്ട കെ.ആര്‍. മീര ചൂലെടുക്കും.
കല്ലാച്ചി എന്ന മീരയുടെ നോവലിനെ വിവാദത്തില്‍ കുടുക്കി ഈ ബുക്ക് വിറ്റുപോകാന്‍ ഡിസി ബുക്സ് നടത്തുന്ന കളിയാണിതെന്നും ചിലര്‍ ആരോപിക്കുന്നു. കാരണം കല്ലാച്ചി എന്ന മീരയുടെ നോവല്‍ ഡിസിയുടെ ബുക്ക് സ്റ്റാളുകളിൽ കേട്ടുകണക്കിന് അട്ടിയട്ടിയായി കിടക്കുകയാണത്രെ.
















