തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് അപേക്ഷയില്‍ വാദം നടക്കക. കേസിൽ റിമാൻഡിൽ ഉള്ള ഒന്നര വയസ്സുകാരൻ അർഷിദിന്റെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.
നേരത്തെ തെളിവെടുപ്പിനെത്തിച്ച സമയത്ത് അഷ്ക്കറിനെതിരെ നാട്ടുകാർ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കാൻ പോലീസിനു നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യപ്രതി അഷ്കറിനെതിരെ കൊലക്കുറ്റം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ് സി എസ് ടി അതിക്രമ നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണ കുറ്റത്തിനും അമ്മ അഖിലക്കെതിരെയും വകുപ്പുകൾ ചുമത്തിയത്.
അതേസമയം, കേസിലെ പ്രതിയായ അഷ്‌കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തി. അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിന് പോലും ഈ പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദ്ദിച്ചിരുന്നു.
ഉച്ചയ്‌ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്. എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു.















