തൃശൂര്‍: ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെളളാപ്പളളിയെയും കണ്ട യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ സാംസ്‌കാരിക നായകര്‍ രംഗത്തെത്തി.
വെള്ളാപ്പള്ളിയുമായും മകനുമായും മന്ത്രിമാര്‍ പങ്കിടുന്ന ഊഷ്മള സൗഹൃദ കാഴ്ചകള്‍ മതേതര ജനാധിപത്യവാദികളെ അസ്വസ്ഥമാക്കുന്നെന്നാണ് ആക്ഷേപം.വെള്ളാപ്പളളി നിരന്തരം മുസ്ലീം സമുദായത്തെ അവഹേളിക്കുകയും ക്രിമിനല്‍ വത്കരിക്കുകയും ചെയ്ത ആളാണെന്നാണ് പരാതി.വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങിയ ബിന്ദു കൃഷ്ണ ഞെട്ടിച്ചെന്നാണ് പ്രസ്താവന.മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് അമ്പരപ്പിക്കുന്നുവെന്നും ‘കുത്തലുണ്ട് ‘.
വേക്ക് അപ് കേരളത്തിന്റെ പേരിലുള്ള പ്രസ്താവനയില്‍ കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഒപ്പുവച്ചിട്ടുണ്ട്.വെള്ളാപ്പള്ളി നടേശനോടുള്ള ഇടതുപക്ഷത്തിന്റെ സമീപനമാണ് എല്‍ഡിഎഫിനെ എതിര്‍ക്കാനുണ്ടായിരുന്ന പ്രധാന കാരണം!.ഇന്ന് എല്‍ഡിഎഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയര്‍പ്പിച്ച് ഭരണത്തിലെത്തിച്ച യു ഡി എഫ് സര്‍ക്കാരാണ് ഇന്ന് ഭരണത്തില്‍.’ഹിന്ദുത്വ ഫാസിസം’ശത്രു പക്ഷത്തു നിര്‍ത്തിയ മുസ്ലിം സമൂഹത്തിനെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്‌ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയാണ് . അവര്‍ക്ക് 5 മന്ത്രിമാരും 22 എം എല്‍ എമാരുമുണ്ട്. ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ ഭരണകൂട നയങ്ങളില്‍ വലിയ പങ്കു വഹിക്കുമെന്ന് തോന്നിപ്പിക്കും വിധം സ്തുത്യര്‍ഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവര്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചതിനാലാണ് അവര്‍ക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സര്‍ക്കാരിന്റെയും ഭരണാധികാരികളുടെയും നിലപാടുകള്‍ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നു.നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എന്‍ഡിഎ സഖ്യ കക്ഷിനേതാവായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും മന്ത്രിമാര്‍ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകള്‍ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നുവെന്നാണ് വാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ പുറത്തായതിനെ തുടര്‍ന്ന് സച്ചിതാനന്ദന്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
















