
തിരുവനന്തപുരം: ഇനി മുതല്‍ ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുമെന്ന കര്‍ശന നടപടിയുമായി എംവിഡി. പിന്നീട് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് വീണ്ടും ലഭ്യമാകൂ. ഇതോടൊപ്പം സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗവും പഠിക്കണം. നേരത്തേ ഹെൽമെറ്റ് ലംഘനം പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നില്ല. കേന്ദ്രമോട്ടോർ വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്.
എന്നാൽ, കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനമാക്കി ലൈസൻസ് സസ്‌പെൻഷൻ കാലാവധിയും പരിശീലന കാലയളവും സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നില്ല. ഇത് പരിഹരിക്കാൻ വിവിധ കുറ്റങ്ങളുടെ ശിക്ഷാകാലാവധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറങ്ങി. മോട്ടോർവാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ 13 വിഭാഗമായി തിരിച്ചാണ് ശിക്ഷ നിശ്ചിച്ചിട്ടുള്ളത്. കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.
മറ്റ് നടപടികള്‍:
∗ മദ്യപിച്ചോ, അലക്ഷ്യമായി വാഹനം ഓടിച്ചോ ആളപായം ഉണ്ടാക്കിയാൽ — ഒരു വർഷത്തേയ്‌ക്ക് ലൈസൻസ് റദ്ദാക്കും, അഞ്ച് ദിവസത്തെ ക്ലാസ്
∗ മദ്യപിച്ചോ, അലക്ഷ്യമായി വാഹനം ഓടിച്ചോ അപകടം ഉണ്ടാക്കിയതിൽ ഗുരുതര പരിക്ക് സംഭവിച്ചാൽ- 6 മാസത്തേയ്‌ക്ക് സസ്പെൻഷൻ, 5 ദിവസത്തെ ക്ലാസ്
∗ മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതികത്തകരാറുള്ള വാഹനം നിരത്തിലിറക്കുക- 6 മാസം സസ്പെൻഷൻ, 3 ദിവസത്തെ ക്ലാസ്
∗ ആംബുലൻസ്-അഗ്നിശമന വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തിൽ- 6 മാസത്തേക്ക് ലൈസൻസ് നഷ്ടമാകും, ഒരു ദിവസത്തെ ക്ലാസ്
∗ അതിവേഗം, അമിതഭാരം — 3 മാസത്തെ സസ്പെൻഷൻ
∗ അമിതഭാരം കയറ്റുന്നതിന് പിടിക്കപ്പെടുന്നവർക്ക് — ഒരു ദിവസത്തെ ക്ലാസ്
∗ വേഗപരിധി ലംഘിക്കുന്നവർക്ക് — 3 ദിവസത്തെ ക്ലാസ്