ന്യൂദൽഹി: ഇന്ത്യയുടെ ദീർഘദൂര വ്യോമ പ്രതിരോധ ശൃംഖലയ്‌ക്ക് ശക്തമായ ഉത്തേജനം നൽകിക്കൊണ്ട് സുദർശൻ വ്യോമ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എസ്-400 ട്രയംഫിന്റെ നാലാമത്തെ സ്ക്വാഡ്രൺ റഷ്യയിൽ നിന്ന് എത്തി. എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, നൂതന വ്യോമ പ്രതിരോധ സംവിധാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കടൽ വഴി ഇന്ത്യയിലെത്തിയെന്നും താമസിയാതെ ഒരു പ്രവർത്തന മേഖലയിൽ വിന്യസിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
2018-ൽ റഷ്യയുമായുള്ള കരാർ പ്രകാരം ഇന്ത്യ കരാർ ചെയ്ത അഞ്ച് എസ്-400 സ്ക്വാഡ്രണുകളിൽ നാലാമത്തേതാണ് ഏറ്റവും പുതിയതായിട്ടെത്തിയവ. മൂന്ന് എസ്-400 സ്ക്വാഡ്രണുകൾ ഇതിനകം ഇന്ത്യൻ സായുധ സേനയുമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവയെ തന്ത്രപരമായി പ്രധാനപ്പെട്ട മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
2018 ൽ അഞ്ച് എസ്-400 വ്യോമ പ്രതിരോധ സ്ക്വാഡ്രണുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ആദ്യ മൂന്ന് യൂണിറ്റുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിതരണം ചെയ്യുകയും ഉൾപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും, ബാക്കിയുള്ള രണ്ട് സ്ക്വാഡ്രണുകളുടെ ഡെലിവറി ഷെഡ്യൂളിനെ റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾ ബാധിച്ചു. എന്നാൽ എസ്-400 വ്യോമ പ്രതിരോധ ദൗത്യ സംവിധാനത്തിന്റെ അഞ്ചാമത്തെ സ്ക്വാഡ്രൺ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്-400 മിസൈലുകളുടെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി ഏറ്റെടുക്കുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഇതിനകം അനുമതി നൽകിയിട്ടുണ്ട്. അതേ സമയം തന്നെ റഷ്യൻ സംവിധാനത്തിന് സമാനമായ ശ്രേണികളിൽ ശത്രു ഡ്രോണുകളെ വെടിവയ്‌ക്കാൻ കഴിവുള്ള സ്വന്തം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യ പ്രോജക്റ്റ് കുഷ എന്ന നാമത്തിൽ ഒരു തദ്ദേശീയ പദ്ധതിയിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഭീമനായ സോളാർ ഇൻഡസ്ട്രീസ് ഒരു വികസന-ഉൽപ്പാദന പങ്കാളിയായി പദ്ധതിയിൽ പങ്കാളിയായിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിൽ എസ്-400 ന്റെ നിർണായക പങ്ക്
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ വ്യോമസേനയുടെ കഴിവുകൾ പരാജയപ്പെടുത്തുന്നതിൽ സുദർശൻ പ്രതിരോധ സംവിധാനം വലിയ പങ്കുവഹിച്ചു. കിലോമീറ്ററുകളോളം ഉയരത്തിൽ പറക്കുന്ന പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനം വെടിവച്ച് വീഴ്‌ത്തുകയും ചെയ്തിരുന്നു. എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന് പരമാവധി 400 കിലോമീറ്റർ വരെ ആക്രമണ പരിധിയുണ്ട്. കഴിഞ്ഞ വർഷം മെയ് 7-10 തീയതികളിൽ പാകിസ്ഥാനുമായുള്ള സൈനിക സംഘട്ടനത്തിൽ ഇന്ത്യൻ വ്യോമസേന എസ്-400 ട്രയംഫ് വ്യാപകമായി ഉപയോഗിച്ചിരുന്നു.
റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല-വായു മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ്-400 കണക്കാക്കപ്പെടുന്നത്, ഒരേസമയം ഒന്നിലധികം വ്യോമ ഭീഷണികളെ നിരീക്ഷിക്കാനും നിർവീര്യമാക്കാനും ഇതിന് കഴിയും.
















