Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: അഴിമതിയിലും ശബരിമല സ്വര്‍ണക്കൊള്ളയിലും യു ഡി എഫ് സര്‍ക്കാര്‍ മൗനത്തിലാണെന്നും നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്നും ബിജെപി എം എല്‍ എ മാര്‍. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നിയമസഭാംഗങ്ങളായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍, എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ചത്.

കേരളത്തിന്റെ വികസന-സാമ്പത്തിക പ്രതിസന്ധികളുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്‌ക്കുന്ന പതിവ് സമീപനമാണ് നയപ്രഖ്യാപന ചര്‍ച്ചകളിലും പ്രതിഫലിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.കേരള നിയമസഭയില്‍ ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാരിനെതിരെ ഏകപക്ഷീയമായ ആരോപണങ്ങള്‍ ഉന്നയിച്ച് വസ്തുതകള്‍ മറച്ചുവയ്‌ക്കുന്ന സമീപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ബിജെപി തയാറാണെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരവധി ജനക്ഷേമ-വികസന പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോ വ്യക്തമായ കാഴ്ചപ്പാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.എല്‍ഡിഎഫ് ഭരണകാലത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അവരുടെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അന്ന് യുഡിഎഫ് തയാറായിരുന്നില്ലെന്ന് വി മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പുതിയ സഭയിലും അതേ സമീപനം തുടരാനുള്ള അവരുടെ ശ്രമങ്ങള്‍ നടപ്പിലാവാത്ത ഒരു സ്ഥിതി ബിജെപിക്ക് നിയമസഭയില്‍ അംഗങ്ങളായതോടുകൂടി ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

ഈ സംസ്ഥാനത്തിന്റെ തനത് വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഇവര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാം, അതിന് എങ്ങനെ സാമ്പത്തികം കണ്ടെത്താം , ഇതിനെ സംബന്ധിച്ച് ഒരു ആലോചനയുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് സഭയില്‍ നടന്നതെന്ന് ബി ബി ഗോപകുമാര്‍ പറഞ്ഞു. പൂച്ചപെറ്റ ഖജനാവാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്ര കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇത്രയും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, ഖജനാവ് സമ്പന്നമായി എങ്ങനെ മാറി എന്നുംകൂടി പറയണമെന്നും ഗോപകുമാര്‍ പറഞ്ഞു.

കേരളത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയ ചര്‍ച്ചകള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു.

മുതിര്‍ന്ന സിപിഎം നേതാവ് എസ് എസ് ബിജുവിനെ മാരാര്‍ജി ഭവനില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
17 വര്‍ഷം സിപിഎം കഴക്കൂട്ടം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കഴക്കൂട്ടം ഏരിയാ സെന്റര്‍ അംഗം, ഏരിയാ സെക്രട്ടറിയുടെ ചുമതല, കഴക്കൂട്ടം ശ്രീ മഹാദേവര്‍ ക്ഷേത്ര അഡ്വസറി ബോര്‍ഡ് സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബിജു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവെക്കുന്ന വികസിത കേരളം എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് എത്തിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.

Recent Posts