Football

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ കാനഡ, പരിചയസമ്പന്നരായ സ്വിറ്റ്‌സര്‍ലന്‍ഡ്, ഏഷ്യന്‍ ശക്തികളായ ഖത്തര്‍, അണ്ടര്‍ഡോഗ് ബോസ്‌നിയ-ഹെര്‍സഗോവിന എന്നിവരാണ് ഉള്ളത്. ഫിഫ റാങ്കിങ്ങില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് മുന്നില്‍. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്ഥിരതയും കാനഡയുടെ ഹോം അഡ്വാന്റേജും അവരെ മുന്നിലെത്തിക്കുമ്പോള്‍, ഖത്തറും ബോസ്‌നിയയും മൂന്നാം സ്ഥാനത്തിനായി ശക്തമായി പോരാടാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പ് ആയിലെ ഏറ്റവും നിര്‍ണായക മത്സരം കാനഡയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ളതായിരിക്കും. വിജയകഥകളില്‍ സ്വിസ് നിക്ഷേപത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആതിഥേയ രാജ്യമായ കാനഡയുടെ സാന്നിധ്യമുള്ളതിനാല്‍ ഈ ഗ്രൂപ്പിന് പ്രത്യേക ശ്രദ്ധ ലഭിക്കുമെന്നുറപ്പ്.

സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി സ്വിറ്റ്‌സര്‍ലന്‍ഡിനെ കണക്കാക്കാം. കഴിഞ്ഞ നിരവധി ലോകകപ്പുകളില്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയ അനുഭവസമ്പന്നമായ ടീമാണ് അവര്‍. ഫിഫ റാങ്കിങ്ങിലും ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനക്കാരാണ്. 2006 മുതല്‍ എല്ലാ ലോകകപ്പിലെയും സ്ഥിരതയാര്‍ന്ന സാന്നിധ്യമാണവര്‍. ഗ്രാനിറ്റ് സാക്കയുടെ സാന്നിധ്യമാണ് ടീമിന്റെ ശക്തി. മാനുവല്‍ അകാന്‍ജി, ഗ്രിഗര്‍ കോബെല്‍ എന്നിവരാണ് ശ്രദ്ധിക്കേണ്ട മറ്റ് താരങ്ങള്‍.

സംഘടിത പ്രതിരോധമാണ് ടീമിന്റെ പ്രധാന ശക്തി. ടൂര്‍ണമെന്റില്‍ കളിച്ചുള്ള മുന്‍ പരിചയവും അവര്‍ക്കു ഗുണമാകും. ഇത്ര നിയന്ത്രണത്തോടെ കളിക്കുന്ന ഒരു മധ്യനിര മറ്റേതെങ്കിലും ടീമിനുണ്ടോ എന്നതു തന്നെ വളരെ സംശയം. എന്നാല്‍, ഗോളടിക്കുന്നതിലെ പോരായ്‌മ വലിയ ദൗര്‍ബല്യടമായി ഇപ്പോഴും സ്വിസ് പടയ്‌ക്കുണ്ട്.

ഖത്തര്‍

2022 ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിലായിരുന്നു ഖത്തര്‍ ലോകകപ്പ് കളിച്ചത്. ഇതാകട്ടെ, നടാടെയായിരുന്നു അവര്‍ ലോകകപ്പ് കളിച്ചതും. എന്നാല്‍, ഇത്തവണ യോഗ്യത നേടിത്തന്നെയാണ് അവരുടെ വരവ്. ഏഷ്യന്‍ ഫുട്‌ബോളിലെ ശക്തരായ ടീമുകളില്‍ ഒന്നായി അവര്‍ വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഗ്രൂപ്പില്‍ മറ്റു ടീമുകളെ അട്ടിമറിക്കാനുള്ള ശക്തി അവര്‍ക്കുണ്ടോ എന്ന കാര്യം സംശയമാണ്. അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഖത്തറികളുടെ പ്രധാന ആയുധങ്ങള്‍. സാങ്കേതിക മികവാണ് ഖത്തറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏഷ്യന്‍ മത്സരങ്ങളിലെ മികച്ച അനുഭവവും ഖത്തറിന് മുതല്‍ക്കൂട്ടാണ്. യൂറോപ്യന്‍ ടീമുകള്‍ക്കെതിരായ സ്ഥിരതയില്ലായ്‌മയാണ് ഖത്തറിന്റെ വലിയ ദൗര്‍ബല്യം. സ്വിറ്റ്‌സര്‍ലന്‍ഡ് പോലെയുള്ള ടീമുകള്‍ക്കെതിരേ എങ്ങനെ ഖത്തര്‍ പിടിച്ചുനില്‍ക്കുമെന്ന ചോദ്യമുയരുന്നുണ്ട്.

ബോസ്‌നിയ- ഹെര്‍സഗോവിന

2014ലെ ബ്രസീല്‍ ലോകകപ്പിനു ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തുന്ന ടീമാണ് ബോസ്‌നിയ. ഗ്രൂപ്പിലെ അണ്ടര്‍ഡോഗ് ആണെങ്കിലും എതിരാളികളെ അമ്പരപ്പിക്കാന്‍ ശേഷിയുള്ള സംഘമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെയും കാനഡയെയും അമ്പരപ്പിക്കാനുള്ള കഴിവുണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീം.

ശാരീരിക മികവാണ് അവരുടെ കളിക്കാരുടെ പ്രത്യേകതകള്‍. സെറ്റ്പീസുകള്‍ കൃത്യമായി ഫലവത്താക്കാന്‍ കഴിവുള്ള ടീമെന്നാണ് ബോസ്‌നിയയെ പൊതുവേ പറയാറുള്ളത്. യൂറോപ്യന്‍ ശൈലിയിലുള്ള ടോട്ടല്‍ ആക്രമണവും സംഘടിത ഫുട്‌ബോളുമാണ് അവര്‍ കളിക്കുന്നത്. ലോകകപ്പ് പരിചയം കുറവായതിനാല്‍ അത് തിരിച്ചടിയാകാം. ഗ്രൂപ്പ് ബിയില്‍ യില്‍ ഒന്നാം സ്ഥാനത്തിനായി കാനഡയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്. ആതിഥേയരെന്ന ആനുകൂല്യം കാനഡയ്‌ക്ക് ഉണ്ടെങ്കിലും, പരിചയസമ്പന്നരായ സ്വിസ് ടീം ഗ്രൂപ്പിലെ ഏറ്റവും ബാലന്‍സ്ഡ് സംഘമായി കണക്കാക്കപ്പെടുന്നു.

കാനഡ
ലോകകപ്പിന്റെ സഹ-ആതിഥേയരാണ് കാനഡ. 1986-ലും 2022-ലും ലോകകപ്പില്‍ പങ്കെടുത്തെങ്കിലും ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. സ്വന്തം നാട്ടില്‍ ചരിത്രം സൃഷ്ടിക്കാനുള്ള മികച്ച അവസരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. അല്‍ഫോന്‍സോ ഡേവിസ്, ജൊനാഥന്‍ ഡേവിസ്, ടാജോണ്‍ ബുക്കാനന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

ലോകത്തിലെ മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് അല്‍ഫോന്‍സോ ഡേവിസ്. വേഗവും ഡ്രിബ്ലിംഗും പ്രധാന ശക്തി. വേഗമേറിയ കൗണ്ടര്‍ അറ്റാക്ക്, ഹോം ഗ്രൗണ്ട് ആനുകൂല്യം, മികച്ച യുവതാരങ്ങള്‍ എന്നിവയാണ് കാനഡയുടെ പ്രധാന ശക്തി. എന്നാല്‍, ലോകകപ്പ് പരിചയം കുറവും പ്രതിരോധത്തിലെ സ്ഥിരതയില്ലായ്‌മയും തിരിച്ചടിയായേക്കാം.

Recent Posts