നിസ്സാരമെന്നുതോന്നാവുന്ന പലതിലുമുള്ള ശ്രദ്ധയുംകൂടിയാണ് ജീവിതത്തെ സാരപൂര്‍ണ്ണമാക്കുന്നത്. തുറന്ന പേന അടയ്‌ക്കാതെ വയ്‌ക്കുക, അടഞ്ഞ ജനാല അകാരണമായി തുറന്നിടുക, ആളില്ലാമുറിയിലെ വെറുതേ കറങ്ങുന്ന ഫാന്‍ ഓഫാക്കാതിരിക്കുക. ഉപയോഗിക്കാതെ വാട്ടര്‍ടാപ്പ് അശ്രദ്ധയോടെ തുറന്നിടുക. ഇവയൊക്കെയും തന്നെ ഹിംസയുടെ പട്ടികയിലാണ്.
കൊലയും കൊള്ളിവെയ്‌പ്പും മാത്രമല്ല ഹിംസ. വാക്കിന് ഹനനശക്തിയുണ്ട്. നോക്കിന് ദഹനശക്തിയുണ്ട്. മനസ്സിനാകട്ടെ ഹിംസവാസന ഏറെയുണ്ടുതാനും. ഹിംസയേറുമ്പോള്‍ മനുഷ്യന്‍ സിംഹമാവും. മൃഗസാമാന്യത്തില്‍നിന്ന് വിശേഷമായുയര്‍ന്നവനാണല്ലൊ മനുഷ്യന്‍ എന്ന ഹോമോസാപ്പിയന്‍.
അഹിംസാത്മകമായ സമീപനങ്ങളാണ് ജീവിതത്തെ കമനീയമാക്കുന്നത്, കാര്യമാത്രപ്രസക്തമാക്കുന്നത്. പരമമായ ധര്‍മ്മം അഹിംസയാണെന്ന് ആചാര്യന്മാര്‍ പറഞ്ഞതതുകൊണ്ടാണ് – അഹിംസാ പരമോധര്‍മ്മഃ
ഇല്ലാത്ത ബോംബിന്റെ അദൃശ്യസാന്നിധ്യവര്‍ത്തമാനങ്ങള്‍ ജനജീവിതത്തെ അസാധാരണമാംവിധം ഭയാശങ്കപ്പെടുത്തുന്നു. തീവണ്ടികള്‍ വൈകുന്നു. ഫ്‌ളൈറ്റ് നിശ്ചലമാകുന്നു. മെറ്റല്‍ ഡിറ്റക്ടറും പോലീസ് നായയും യാത്രയുടെ സ്വകാര്യതയിലേക്ക് കടന്നുവരുന്നു. ആള്‍ക്കൂട്ടം ചിന്നിച്ചിതറി അമ്പരന്നോടുന്നു. ഭസ്മാസുരന്മാരുടെ ആസുരതയെ ഭസ്മമാക്കാന്‍ കഴിയാതെ നിസ്സഹായമായ മൗനത്തോടെ നീതിശാസ്ത്രങ്ങള്‍ വെറുതേ നോക്കിനില്ക്കുന്നു. ‘മനുഷ്യന്‍ എത്ര സുന്ദരമായ പദം’- മാക്‌സിംഗോര്‍ക്കി പറഞ്ഞപ്പോള്‍ ഈ അസുന്ദരതകളൊന്നും ഉണ്ടായിരുന്നില്ലേ?
‘നഹന്തവ്യം നഹന്തവ്യം’ – കൊല്ലരുത്, കൊല്ലരുത് – എന്ന് കാളിദാസന്റെ മുനികുമാരന്മാര്‍ പറഞ്ഞു. ആശ്രമസംസ്‌ക്കാരത്തിനുനേരെ അധികാരത്തിന്റെ കടന്നാക്രമണമുണ്ടായപ്പോഴാണ് മഹാകവി അങ്ങനെ വിളിച്ചുപറഞ്ഞത്. അഹിംസയുടെ പാഠങ്ങളും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരവിശേഷം നാം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഇന്നു ലോകത്തുള്ള അണുവായുധങ്ങള്‍കൊണ്ട് മനുഷ്യരാശിയെ അമ്പതോ അറുപതോ തവണ കൊന്നൊടുക്കാം എന്നൊരുതെറ്റാത്ത കണക്ക് ശാസ്ത്രലോകം നല്കിയിട്ടുണ്ട്. ഇതിനായൊരു പദവും കണ്ടെത്തി അധിവധം – Overkill.
ആല്‍വിന്‍ ടോഫ്‌ളര്‍ എന്ന ചിന്തകന്റെ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ”മനുഷ്യന്റെ സര്‍വ്വാധിപത്യം മറ്റുസ്പീഷീസുകളെ മാത്രമല്ല മനുഷ്യനെത്തന്നെ ഗ്രസിച്ചുകളയും.”
‘കൊല്ലിക്കയത്രേ നിനക്കുരസമെടോ?’ എന്ന് ശാസ്ത്രത്തിന്റെ വികൃതമുഖത്തുനോക്കി നമുക്ക് പറയാം.
യാക്ക്ബബല്‍ എന്ന പ്രശസ്തനായ ഒരു പണ്ഡിതന്‍ ചരിത്രാരംഭംതൊട്ടുള്ള യുദ്ധങ്ങളിലെ ജീവനാശത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് ലോകത്തിനുനല്കിയിട്ടുണ്ട്. അയ്യായിരത്തി അഞ്ഞൂറുവര്‍ഷത്തെ ഭൂഗോളത്തിന്റെ ചരിത്രത്തില്‍ പലതവണയായി ഇരുനൂറ്റിത്തൊണ്ണൂറ്റിരണ്ടുവര്‍ഷം മാത്രമേ സമാധാനമെന്തെന്ന് ഭൂമി അറിഞ്ഞിട്ടുള്ളുവത്രെ. മനുഷ്യന്‍ ആകാശവും ഭൂമിയുമാണ്. അവയെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞാല്‍ അവന്‍ അവയ്‌ക്കപ്പുറത്തേക്കുപോകും. മനുഷ്യന്റെ ബൗദ്ധികപുരോഗതി ഗോളാന്തരയാത്രതന്നെ നടത്തും. അങ്ങനെ മനുഷ്യന്റെ സര്‍വ്വാതിശായിത്വം ഉപനിഷത്ത് വെളിപ്പെടുത്തുന്നു. ഉപനിഷത്ത് ഉപദര്‍ശിച്ച മനുഷ്യോല്‍കര്‍ഷം ഇന്ന് അധിവധ (Overkill) ത്തിലാണ് ചെന്നെത്തിയിരിക്കുന്നത്.
ചൊവ്വയില്‍ വിളയുന്ന ചെമ്പഴുക്കയുമായി, ചക്രവാളത്തിന്‍ മതില്‍ക്കെട്ടില്‍നിന്ന് മുറുക്കിത്തുപ്പി പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കുന്ന മനുഷ്യനെക്കുറിച്ച് കവി പാടിയിട്ടുണ്ട്.അഹിംസയുടെ പരിണാമഭേദമാണ് വിശ്വപ്രേമവും വിശ്വകാരുണ്യവും. സയന്‍സിന്റെ – ശാസ്ത്രത്തിന്റെ സിദ്ധികള്‍ ഹിംസാത്മകതയുടെ അശുദ്ധിയില്‍നിന്ന് അഹിംസയുടെ വിശുദ്ധിയില്‍ പ്രയോജനപ്പെടണം. തീയ് വെളിച്ചം കാണാനും പുരകത്തിക്കാനും കൊള്ളാം എന്ന് രവീന്ദ്രനാഥടാഗോര്‍ പറഞ്ഞു. കത്തികൊണ്ട് പച്ചക്കറി നുറുക്കാം; കഴുത്തും മുറിക്കാം. സാത്വികമായ തെരഞ്ഞെടുപ്പിലാണ് മാനവീയതയുടെ വീക്ഷണമുണ്ടാവേണ്ടത്. മാനുഷ്യകം എന്ന പദംകൊണ്ട് പണ്ടുവിവക്ഷിച്ചതും അതുതന്നെയാണ്.
മനുഷ്യത്വരഹിതമായ ശാസ്ത്രപുരോഗതി തിന്മയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഈ പ്രകരണത്തിലാണ്.ശാസ്ത്രബോധത്തേക്കാളേറെ ശാസ്ത്രീയവിവേകം വര്‍ത്തമാനകാലം ആവശ്യപ്പെടുന്നു. ഏവരും വിവേകികളാവട്ടെ.












