തിരുവനന്തപുരം: പിണറായി സർക്കാർ മൂന്നാമതും കേരളത്തിൽ അധികാരത്തിൽ വരാതെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാർതന്നെയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദം മാസികയുടെ പുതിയ ലക്കം മുഖപ്രസംഗത്തിലാണ് വിലയിരുത്തൽ.
2021 ൽ പാർട്ടിയെയും മുന്നണിയേയും വീണ്ടും അധികാരത്തിലേറ്റിയത് പിണറായി വിജയന്റെ കഴിവുകൊണ്ടാണെന്ന് വിശദീകരിക്കുന്ന മുഖപ്രസംഗം, രണ്ടാമത്തെ ഭരണത്തിൽ ‘നേതാക്കളും അണികളും സുഖലോലുപരായതാണ്’ പരാജയ കാരണമെന്ന് പറയുന്നു.
മുഖപ്രസംഗത്തിൽനിന്ന്: ”ജനങ്ങളെയും ജനകീയപ്രശ്‌നങ്ങളെയും മറന്ന് സാമ്പത്തിക നേട്ടത്തിനായി പായുകയായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി നല്ലൊരു വിഭാഗം നേതാക്കളും. അധികാരലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽത്തട്ടു മുതൽ കീഴ്‌ത്തട്ടുവരെയുള്ള ഇക്കൂട്ടർ ചെയ്ത പാപങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി ഭവിച്ചത്.”
”പല പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകാർക്കും ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാൻ മനോഭാവമാണ് ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ ഒന്നുമല്ലാതാക്കിയത്. ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും തിരിച്ചടിയുടെ ആക്കം കൂട്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയെന്തെന്ന് അവർ മനസിലാക്കുന്നില്ല. ഈ തോൽവിയിൽ നിന്ന് പല നേതാക്കളും കൈകഴുകി മാറാൻ ശ്രമിക്കുന്നതും വെറുതേയാണ്. കുറ്റങ്ങളെല്ലാം പിണറായിയുടെ തലയിൽ കെട്ടിവച്ച് ഇവർക്ക് രക്ഷപ്പെടാനാവില്ല. ”
”പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരകച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ല. അധികാര ലഹരിയിൽ പാർട്ടിയും പാർട്ടി നേതാക്കളും സാധാരണക്കാരിൽ നിന്ന് അകന്നുപോയി. നഗരപ്രദേശങ്ങിൽ ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ ഉത്തരവാദിത്തമാണിപ്പോൾ പാർട്ടി പ്രവർത്തനം. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സെക്രട്ടറിമാർക്ക് വരെ പൊതുവേ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സാമ്പത്തിക നേട്ടങ്ങളും അധികാരകൊതിയുമായി നടന്ന ഇവരാരും സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെട്ടില്ല.”
”സ്വന്തം വോട്ടുബാങ്കുകളെ മറന്ന് ക്രൈസ്തവരെയും മുസ്‌ളീങ്ങളെയും പ്രീണിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളും തിരിച്ചടിച്ചു. ക്രൈസ്തവക്ഷേമത്തിന് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പാണ്. 1947ന് ശേഷം മതംമാറിയവരുടെ ജാതി സർട്ടിഫിക്കറ്റിന് ബിഷപ്പിന്റെ ശുപാർശ തുടങ്ങിയ കാര്യങ്ങൾ അംഗീകരിച്ചത് അന്യായമായിപ്പോയി. മുസ്‌ളീം വിഭാഗത്തെ പ്രീണിപ്പിക്കാനായി കാന്തപുരം വിഭാഗത്തിന്റെ യുനാനി കോളേജിന് എയ്ഡഡ് പദവി നൽകിയതും ഇടതുസർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗങ്ങളിലൊന്നിലാണ്. നയപരമായ ഇത്തരം തീരുമാനങ്ങൾ പിണറായി മാത്രം തീരുമാനിച്ചതല്ലല്ലോ. ഇത്തരം മണ്ടൻ നടപടികൾ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നേയുള്ളൂ.”
”മുഖ്യമന്ത്രിയുടെ ഓഫീസിനും ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിൽ വലിയ പങ്കുണ്ട്. പാർട്ടിയാണ് ഓഫീസ് സ്റ്റാഫിനെ നിശ്ചയിക്കുന്നത്. വിവാദപുരുഷനായ പി.ശശിയുടെ നിയന്ത്രണത്തിലെ ഓഫീസ് പലപ്പോഴും ഉപജാപകസംഘത്തിന്റെ പിടിയിലായിരുന്നു. മുഖ്യമന്ത്രി അറിയാതെ പലവിധ ഇടപെടലുകളും മറ്റിടപാടുകളും ഈ സംഘം നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ സെക്രട്ടറിയും കേരളത്തെ വിഴുങ്ങുന്ന പലിശരാജാക്കന്മാരിലെ പ്രമുഖനും ചേർന്ന് ഓഫീസ് ഭരിച്ചെന്നു പറഞ്ഞാലും തെറ്റാവില്ല.”
തെറ്റുകൾ തിരുത്തിയാൽ ഇടതുമുന്നണിക്ക് ഇനിയും തിരിച്ചുവരാമെന്ന് പറയുന്ന മുഖപ്രസംഗത്തിൽ, പാർട്ടിയിലും സർക്കാരിലും സർവ്വാധിപതിയായിരുന്നു പിണറായി വിജയൻ എന്നകാര്യം പിണറായിയെ ‘പരാജയത്തിന്റെ രക്തസാക്ഷിയാക്കാൻ’ ശ്രമിക്കുമ്പോൾ മറന്നുപോയിട്ടുണ്ട്.
















