തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മൂന്നരപ്പതിറ്റാണ്ടിനു ശേഷം ആ പദവിയിൽ വീണ്ടും വനിത വന്നിരിക്കുകയാണ്. ഷാനിമോൾ ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിൽനിന്നാണ് കോൺഗ്രസ് എംഎൽഎ ആയിരിക്കുന്നത്. ജില്ലയിൽനിന്നുള്ള മൂന്നാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ.
കെ.ഒ. ഐഷാ ബായി ആയിരുന്നു ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ. കായംകുളത്തുനിന്നുള്ള സിപിഐയുടെ എംഎൽഎ ആയിരുന്നു. 1957 മുതൽ 59 വരെ ആദ്യ സംസ്ഥാന നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രത്തിൽ ഇടം നേടി.
പിന്നീട് എ. നഫീസത്ത്, 1960 മുതൽ 64 വരെ ഈ സ്ഥാനത്തുവന്നു. ആലപ്പുഴയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. മൂന്നാമത് ഭാർഗ്ഗവി തങ്കപ്പനായിരുന്നു. സിപിഐയുടെ നെടുമങ്ങാട് എംഎൽഎ ആയിരുന്ന ഭാർഗ്ഗവി തങ്കപ്പൻ 1987 മുതൽ 1991 വരെയാനണ് ഡെപ്യൂട്ടി സ്പീക്കറായത്.
ഇപ്പോൾ നാലാമതായി വന്ന വനിതാ സ്പീക്കറും ആലപ്പുഴ ജില്ലയിൽനിന്നാണെന്നത് പ്രത്യേകതയാണ്.
വിദ്യാർത്ഥി രാഷ്‌ട്രീയം മുതൽ കോൺഗ്രസ് പ്രവർത്തകയാണ്. ആലപ്പുഴ എസ്ഡി കോളെജിൽ പഠിക്കുമ്പോൾ കോളെജ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു. രണ്ടാം വട്ടമാണ് അരൂരിൽനിന്ന് എംഎൽഎ ആകുന്നത്. 2019 ൽ സിപിഎമ്മിലെ എം. ആരിഫ് എംപിയായപ്പോൾ വന്ന ഒഴിവിൽ ഉപതരഞ്ഞെടുപ്പിലാണ് ആദ്യം സഭയിലെത്തിയത്, രണ്ടുവർഷം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ 2021 ൽ തോറ്റു.
















