ന്യൂഡൽഹി : ഇന്ത്യയിൽ ജീവിച്ച് ഇന്ത്യയിലെ എല്ലാ അവകാശങ്ങളും അനുഭവിച്ചു കൊണ്ടാണ് 10 വർഷം മുൻപ് നടൻ ആമിർ ഖാൻ ഇന്ത്യയിൽ ജീവിക്കാൻ തനിക്ക് ഭയം തോന്നുന്നുവെന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭ അംഗവുമായ കപിൽ സിബൽ പറയുന്നത് ഈ രാജ്യത്ത് ജീവിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നാണ് .
ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ അഭിഭാഷകനായി നിന്ന് തന്നെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, രാജ്യസഭാംഗത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്തിട്ടാണ് സിബൽ ഈ രാജ്യത്ത് ജീവിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞത്.
ടിഎംസി എംപി അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തെത്തുടർന്നാണ് കപിൽ സിബലിന്റെ ഈ പ്രസ്താവന . ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാൻ ഭരണകക്ഷി സാധ്യമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നു എന്നാണ് സിബൽ പറയുന്നത്. ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല.
സിബലിന്റെ വരുമാനത്തെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. ഈ രാജ്യത്തെ സുപ്രീം കോടതിയിൽ അഭിഭാഷകവൃത്തിയിലൂടെ സിബൽ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, എന്നിട്ടും ഈ രാജ്യത്തിനുള്ളിൽ ജീവിക്കുന്നതിനെ അദ്ദേഹം നാണക്കേടായി വിശേഷിപ്പിക്കുന്നു.
2021-ൽ ബംഗാളിൽ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യം. 2021-ൽ പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ – 300-ലധികം ബിജെപി, കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെട്ടപ്പോൾ പോലും കപിൽ സിബൽ ഒരു വാക്കുപോലും പറഞ്ഞില്ല . ആർ.ജി. കാർ മെഡിക്കൽ കോളേജ് കേസിലും അദ്ദേഹം മൗനം പാലിച്ചു.
ബിജെപിയെ എതിർക്കാം എന്നാൽ അതിന്റെ പേരിൽ കണ്ണടച്ച് രാജ്യത്തെ തന്നെ എതിർക്കുന്നത് തികച്ചും തെറ്റാണെന്നും പൂനാവാലെ പറഞ്ഞു. മാത്രമല്ല അഭിഷേക് ബാനർജിയെ അക്രമിച്ചവർക്ക് തൃണമൂലുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്തിന്റെ പേരിലാണെന്നും പൂനാവാലെ ചോദിക്കുന്നു.
















