കൊച്ചി: സിഎംആർഎല്ലിന് ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളൊന്നും പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ വീണാ വിജയനെതിരെയുള്ള അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നത് തുടരും. ഒപ്പം സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളുമായും ഇഡി മുന്നോട്ട് പോകും.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് തീരുമാനം അറിയിച്ചത്. ഹർജി വിധിപറയാനായി മാറ്റി. അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹർജിക്കാർക്ക് നീതി ഉറപ്പാക്കുന്നതിനായാണ് നടപടി സ്റ്റേ ചെയ്തതെന്ന് കോടതി വ്യക്തമാക്കി.
അപ്പീൽ ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമാണ് കോടതിയുടെ ഈ സംരക്ഷണം ലഭിക്കുക. കേസിലെ മറ്റു കക്ഷികളായ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ നിയപരമായ തടസങ്ങളില്ലെന്ന് കോടതി അറിയിച്ചു. വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ല. അതുകൊണ്ട് തന്നെ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് ഇഡി കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിക്കുകയായിരുന്നു.
ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിന് തെളിവുകളുണ്ട്. വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നും ഇഡി കോടതിയിൽ വാദിച്ചു. പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നാണ് സിഎംആർഎൽ കമ്പനിയുടെ പ്രധാന വാദം.















