ന്യൂദല്‍ഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ഭീകരരിൽ നിന്ന് കണ്ടെടുത്ത രണ്ടു മൊബൈൽ ഫോണുകളിൽ ഒന്ന്, 2021ൽ കറാച്ചി ആസ്ഥാനമായുള്ള ഒരു പ്രമുഖ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി.
മുൻപും ഭീകരവാദ ഫണ്ടിങ് കേസുകളിൽ അന്വേഷണ നിഴലിലായിട്ടുള്ള ബാങ്കാണിത്. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ, അൽ-ഖ്വൊയ്ദയുമായി ബന്ധമുള്ള കുവൈറ്റ് ആസ്ഥാനമായുള്ള ലജ്നത്-അൽ-ദവ എന്നിവയ്‌ക്ക് ഫണ്ട് നൽകിയതായി ബാങ്കെനെതിരെ ആരോപണമുണ്ട്. ഭീകരർ ഉപയോഗിച്ച രണ്ടു ഫോണുകളും 2021 ലും 2023 ലും ഇറക്കുമതി ചെയ്തവയാണെങ്കിലും, പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് വരെ ഇവ ഒരിയ്‌ക്കൽ പോലും ഓൺ ചെയ്തിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എൻഐഎയും ജമ്മു കശ്മീർ പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലായിരുന്നു, ഭീകരരിൽ നിന്ന് ഷവോമിയുടെ റെഡ്മി സീരീസിലുള്ള രണ്ട് ഫോണുകൾ കണ്ടെടുത്തത്. കഴിഞ്ഞ ജൂലൈ 28 ന് ദാച്ചിഗാം വനമേഖലയിലെ മുൽനാർ മഹാദേവിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫൈസൽ ജാട്ട് (സുലൈമാൻ ഷാ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ ഭീകരരിൽ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്.
ഫോൺ കറാച്ചിയിൽ ഓഫീസുള്ള ടെക് സിറാത് പ്രൈവറ്റ് ലിമിറ്റഡ് എന്ന പാക്കിസ്ഥാൻ കമ്പനി ഇറക്കുമതി ചെയ്തതാണെന്ന് ഷവോമി കമ്പനി വ്യക്തമാക്കി. വലിയ തോതിൽ ചരക്കുകൾ ഇറക്കുമതി ചെയ്യുമ്പോൾ ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് അനുവദിക്കുന്ന സാധാരണ ബിസിനസ് രീതിയുടെ ഭാഗമായാണ് ബാങ്ക് ഇതിന് ധനസഹായം നൽകിയതെന്നാണ് വിവരം. “ചരക്ക് ടെക് സിറാത് കൈപ്പറ്റിയിട്ടുണ്ടാകാമെങ്കിലും, ബാങ്ക് ധനസഹായം നൽകിയതിനാൽ ഡെലിവറി വിലാസം ബാങ്കിന്റേതായിരുന്നു. ഈ ചരക്കിൽ നിന്നാണ് ഫോൺ ലഷ്കർ ഭീകരർക്ക് കൈമാറിയത്. കൃത്യമായി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് മാറ്റിവെച്ചതെന്ന് വ്യക്തമാണ്,” എന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഫോണുകളിൽ നിന്ന് പഹൽഗാമിലെ ബൈസരൻ മെഡോസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഏതാനും ചിത്രങ്ങളും മാപ്പുകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് മുൻപ്, ഭീകരർ സ്ഥാപിച്ച ഒരു കൂടാരത്തിന്റെ ചിത്രവും ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.
















