‘ചായില്യത്തിന്മേല്‍ ചാണ കണ്ടിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു.’ ആരാണ് കലാമണ്ഡലം ഹരി.ആര്‍. നായര്‍ എന്നും, അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തെക്കുറിച്ചും സുഹൃത്തും കലാമണ്ഡലം കഥകളി അധ്യാപകനുമായ കലാമണ്ഡലം നീരജ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. കഥകളി ലോകം ഒന്നടങ്കം തരിച്ചിരുന്ന രാത്രിയായിരുന്നു അന്ന്. കലാമണ്ഡലം ഹരി ആര്‍. നായര്‍ അന്തരിച്ചു എന്ന വാര്‍ത്ത അത്ര സ്വീകാര്യമായിരുന്നില്ല ആര്‍ക്കും.
വീര-രൗദ്ര പ്രധാനമായ വേഷങ്ങളാണ് പൊതുവേ ചുവന്ന താടികള്‍. ചുവന്ന താടി കലാകാരന്മാര്‍ക്കിടയിലെ പ്രധാനിയായി കലാമണ്ഡലം ഹരി.ആര്‍.നായര്‍ അരങ്ങുവാണു. ഉയരക്കൂടുതലും ഉത്തമമായ ശരീരവും കൊണ്ട് താടിവേഷങ്ങള്‍ക്ക് സ്വതസിദ്ധമായ ഭംഗി നേടാന്‍ അദ്ദേഹത്തിന്റെ വേഷങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. സ്വമേധയാ ഉത്സാഹശീലനായ ദുശ്ശാസനന്റെ പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്ന് നീരജ് പറയുന്നു.
മുഖത്തെഴുത്ത് മുതല്‍ തൊഴുത് വേദിയില്‍ നിന്നിറങ്ങുന്നതുവരെ കഥാപാത്രമായി കാണികള്‍ക്കും പക്കമേളക്കാര്‍ക്കും ഊര്‍ജ്ജം പകര്‍ന്നിരുന്ന ആളായിരുന്നു ഹരി. കഥകളിയെ തപസ്സായി കണക്കാക്കി, പ്രത്യേകിച്ച് താടിവേഷങ്ങളെ മനസ്സുകൊണ്ട് സ്നേഹിക്കുകയും ശിരസ്സുകൊണ്ട് പ്രണമിക്കുകയും ചെയ്ത കലാകാരന്‍. ഓരോ വേഷങ്ങളും ആടണമെന്ന് ആഗ്രഹിച്ച് അരങ്ങ് തകര്‍ക്കാന്‍ അമാനുഷികമായ കഴിവ് ഹരിക്ക് പ്രത്യേകമായിരുന്നു.
കലയോടുള്ള ആത്മബന്ധം എന്നതിനേക്കാള്‍ ആഗ്രഹമായിരുന്നു എന്നു വേണം പറയാന്‍. ഓരോ കളിയരങ്ങുകളിലും സമയ കൃത്യത വെച്ചുപുലര്‍ത്താന്‍ ഹരിക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. കഥകളിവേഷക്കാരില്‍ ചെറുപ്പം, ഔചിത്യബോധവും ഫലിതവും കൊണ്ട് ചുറ്റുമുള്ളവരെ രസിപ്പിക്കുന്നയാള്‍, കഥകളിയിലെ സമാനതകളില്ലാത്ത ഗുരുതുല്യനായ കലാമണ്ഡലം ഗോപിയാശാന്‍പോലും ഹൃദയത്തോട് ചേര്‍ത്ത സ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
അതികായനായ ചുവന്നതാടി കലാകാരന്മാരായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ഉണ്ണിത്താന്‍, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചുവന്നതാടി രാജാക്കന്മാരായി അരങ്ങു വാണിരുന്ന കാലത്തെ ജനങ്ങള്‍ അതേ ആര്‍ജ്ജവത്തോടെ നോക്കി കണ്ടിരുന്ന പ്രധാന ചുവന്ന താടി വേഷക്കാരനായിരുന്നു ഹരിയും. എന്നാല്‍ ശൈലി കൈവിടാതെ അരങ്ങില്‍ കളിച്ച് മിനുക്കിയെടുത്തവ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തനാകുന്നത്. ഓരോ വേഷങ്ങള്‍ക്കും സ്വന്തമായി ചിട്ടപ്പെടുത്തിയ സമയക്രമം കടുകിട വ്യത്യാസമില്ലാതെ ആടിത്തീര്‍ക്കാന്‍ കഴിവുള്ള പ്രതിഭാശാലിയാണ് അദ്ദേഹം.
തെക്കന്‍ ശൈലി അവതരിപ്പിക്കുന്ന ഹരി തന്റെ പ്രഗത്ഭ്യം കൊണ്ട് വടക്കന്‍ ശൈലിയിലുള്ള ജരാസന്ധനെയും അവതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നോബല്‍ സമ്മാന ജേതാവായ ഏണസ്റ്റ് ഹെമിങ്‌വേയുടെ ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ’ എന്ന പുസ്തകം പിന്നീട് കലാമണ്ഡലം നീരജും സംഘവും ചിട്ടപ്പെടുത്തി ആടിയപ്പോള്‍ അതില്‍ മര്‍ലിന്‍ മത്സ്യത്തിന്റെ വേഷം കൈകാര്യം ചെയ്തതും ഹരി തന്നെയാണ്. കലാമണ്ഡലവുമായി സഹകരിച്ചാണ് സംഘം ഇത് അവതരിപ്പിച്ചത്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ പ്രമേയത്തെയും പ്രാചീന ബുദ്ധ സാഹിത്യത്തെയും ആധാരമാക്കി രചിച്ച് കഥകളിയായി അവതരിപ്പിച്ച മാതംഗീ ചരിതത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഹരി.
അങ്ങനെ സൗഹൃദത്തിന്റെയും കരുതലിന്റെയും ഫലിതത്തിന്റെയും വലിയ കാലഘട്ടത്തിന്റെ കഥപറയാനുണ്ട് നീരജിന് കലാമണ്ഡലം ഹരി.ആര്‍.നായരെക്കുറിച്ച്. ജീവിതത്തിന്റെ കരിപുരണ്ട കഥകളൊന്നും പുറത്ത് കാണിക്കാതെ കലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഹരി.ആര്‍.നായരെ കലാമണ്ഡലത്തിനും കഥകളി ലോകത്തിനും ഇനി നെടുവീര്‍പ്പോടെ മാത്രമേ ഓര്‍ക്കാനാകൂ.
ശ്രീവത്സരാമ ശ്രീനാരായണ ഗോവിന്ദ മുക്തിം ദേഹി,
ഏവം പറഞ്ഞും ഭഗവാനോട് ചേര്‍ന്നു ബാലി.













