കൊച്ചി:നടി ലക്ഷ്മിപ്രിയയ്‌ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടി അന്‍സിബ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തി മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് നടിയെ വിളിപ്പിച്ചത്.
നടന്‍ ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ പറഞ്ഞു. കേരളം പോലെ മതേതര സംസ്ഥാനത്തോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീര്‍ക്കാന്‍ ഒന്നും കിട്ടാതിരിക്കുമ്പോള്‍ പേര് അന്‍സിബ ഹസന്‍ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികള്‍ക്ക് കാര്യം മനസിലായി. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകും.
മാധ്യമങ്ങളുടെ സമ്മര്‍ദ്ദമാണ് ,തന്നെ കേള്‍ക്കാം എന്ന് ഇപ്പോള്‍ താര സംഘടനയായ അമ്മയുടെ നേതൃത്വം പറയുന്നതിന് കാരണം. ഇതിനു മുമ്പ് താന്‍ പല തവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതേ കമ്മിറ്റിക്ക് മുമ്പില്‍ വീണ്ടും ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അന്‍സിബ പറഞ്ഞു.
തൃപ്പൂണിത്തുറ സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മയ്‌ക്കെതിരെയും നടി ലക്ഷ്മിപ്രിയയ്‌ക്ക് എതിരെയുമുള്ള പരാതി അന്‍സിബ മുഖ്യമന്ത്രിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. ലക്ഷ്മി പ്രിയ നല്‍കിയ പരാതി പ്രകാരം തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചെന്നാണ് അന്‍സിബയുടെ പരാതി. എസ്‌ഐ രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യാജ പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്‍സിബ ആരോപിച്ചു.തനിക്കുണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്.
















