
ന്യൂദല്‍ഹി: വിവാഹാനന്തരം സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളേയും ക്രൂരതകളേയും അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. 2010ല്‍ ഛത്തീസ്ഗഡില്‍ വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
വിവാഹശേഷം പെണ്‍കുട്ടികളുടെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരത്തില്‍ ചൂഷണങ്ങളില്‍ ഏര്‍പ്പെടുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് ആണ്‍കുട്ടികള്‍ വിവാഹം കഴിച്ചശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്, എന്ന് ജസ്റ്റിസ് ബി.വി, നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ വിസമ്മതിച്ച സുപ്രീംകോടതി വധുവിനെയും കുടുംബത്തെയും അപമാനിക്കുന്നവര്‍ക്ക് ശക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വിവാഹശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും ഇത് സാമ്പത്തിക സമ്മര്‍ദത്തിന്റെ ഭാഗമാണെന്നും കോടതി വിമര്‍ശിച്ചു.