Article

വിശ്വാസങ്ങളുടെ വിചാരണയോ?

അന്ധവിശ്വാസ ബില്ലിന്റെ മറവില്‍ കേരളത്തിന്റെ ആത്മീയ പൈതൃകത്തിനെതിരായ പുതിയ ആശയയുദ്ധം. ഇതിനെതിരെ ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിഎംഎസ്) നേതൃത്വത്തില്‍ കേരളത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച്, 'ജ്യോതിഷ താന്ത്രിക സമന്വയ സംഗമം' ഇന്ന് എറണാകുളം ബിഎംഎസ്. പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കും

Published by
അഡ്വ. പി. മുരളീധരന്‍, കോഴിക്കോട്

കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തില്‍ പല നിയമങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ചിലത് നവോത്ഥാനത്തിന്റെ വാതിലുകള്‍ തുറന്നു; ചിലത് ഭരണകൂടത്തിന്റെ അതിരുകടന്ന ഇടപെടലുകളായി ചരിത്രത്തില്‍ വിമര്‍ശിക്കപ്പെട്ടു. ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കിയിരിക്കുന്ന ‘അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജ്ജന ബില്‍’ അതുപോലൊരു നിര്‍ണായക വഴിത്തിരിവിന്റെ വക്കിലാണ്.

ഉപരിപ്ലവമായി നോക്കുമ്പോള്‍ മനുഷ്യബലി, ദുര്‍മന്ത്രവാദം, സാമ്പത്തിക ചൂഷണം, ലൈംഗിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകളെ തടയുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ബില്ലിനുള്ളതെന്ന് തോന്നും. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അത്തരം ക്രൂരതകള്‍ക്ക് ഇടമില്ല എന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ നിയമത്തിന്റെ വാചകങ്ങളും അതിന്റെ രാഷ്‌ട്രീയ-സാമൂഹിക പ്രതിഫലനങ്ങളും തമ്മില്‍ വലിയൊരു വിടവ് നിലനില്‍ക്കുന്നുവെന്ന് ഇന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ ബില്ല് യഥാര്‍ത്ഥത്തില്‍ സാമൂഹിക പരിഷ്‌കരണത്തിനായാണോ? അതോ ”അന്ധവിശ്വാസം” എന്ന അവ്യക്ത പദത്തിന്റെ മറവില്‍ ഒരു പ്രത്യേക സാംസ്‌കാരിക സമൂഹത്തിന്റെ വിശ്വാസങ്ങളെ നിയന്ത്രിക്കാനുള്ള ഭരണകൂട ശ്രമമാണോ? ഈ ചോദ്യം ഇന്ന് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ നവോത്ഥാന ചരിത്രം: എന്തിനെതിരെയായിരുന്നു പോരാട്ടം?

കേരള നവോത്ഥാനം മനുഷ്യനെ അടിമയാക്കുന്ന അനാചാരങ്ങള്‍ക്കെതിരായ കലാപമായിരുന്നു. ജാതിയുടെയും അശുദ്ധതയുടെയും പേരില്‍ മനുഷ്യരെ ക്ഷേത്രത്തിന് പുറത്തുനിര്‍ത്തിയിരുന്ന കാലത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ”ഒരു ജാതി, ഒരു ാതം, ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വിശ്വാസനിഷേധമല്ലായിരുന്നു; മറിച്ച് മനുഷ്യസമത്വത്തിന്റെ ആത്മീയ പ്രഖ്യാപനമായിരുന്നു.

ചട്ടമ്പി സ്വാമികള്‍ വേദപഠനാവകാശം സാധാരണ ജനങ്ങളിലേക്കെത്തിച്ചു. അയ്യന്‍കാളി മനുഷ്യാവകാശത്തിനായി പോരാടി. എന്നാല്‍ ഇവരാരും ഭാരതീയ ജ്യോതിഷത്തെ ഇല്ലാതാക്കണമെന്നോ ക്ഷേത്രാചാരങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ എതിര്‍ത്തത് ചൂഷണത്തെയും മനുഷ്യവിരുദ്ധതയെയും മാത്രമായിരുന്നു; വിശ്വാസത്തെയോ ആത്മീയതയെയോ അല്ല. ഇന്നത്തെ ബില്ല് അതേ ചരിത്രപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണോ, അതോ അതില്‍നിന്നുള്ള വ്യതിചലനമാണോ എന്ന് കേരളം വിലയിരുത്തേണ്ട സമയമാണിത്.

ജ്യോതിഷത്തിന്റെ ചരിത്രം: അന്ധവിശ്വാസത്തിന്റെ പരിധിക്കപ്പുറം

ജ്യോതിഷം ഭാരതീയ സംസ്‌കാരത്തില്‍ വെറും ഭാവിപ്രവചന ഉപാധിയല്ല. അത് ഒരു കാലഗണനാ ശാസ്ത്രമായിരുന്നു. വേദങ്ങളുടെ ആറ് അവയവങ്ങളില്‍ ഒന്നായ വേദാംഗ ജ്യോതിഷം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപംകൊണ്ട വിജ്ഞാനശാഖയാണ്.

ആര്യഭടന്‍ ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് പഠിച്ചപ്പോള്‍, വരാഹമിഹിരന്‍ ഗ്രഹചലനങ്ങളും നക്ഷത്രശാസ്ത്രവും രേഖപ്പെടുത്തി. ഭാസ്‌കരാചാര്യര്‍ ഗണിതശാസ്ത്രത്തെയും ജ്യോതിശാസ്ത്രത്തെയും സംയോജിപ്പിച്ചു. ഭാരതീയ പഞ്ചാംഗ നിര്‍മ്മാണം, കാര്‍ഷികചക്രം, മഴക്കാല നിര്‍ണ്ണയം, ഉത്സവങ്ങളുടെ സമയനിര്‍ണ്ണയം, സൂര്യഗ്രഹണ-ചന്ദ്രഗ്രഹണ കണക്കുകള്‍ ഇവയെല്ലാം ജ്യോതിഷ-ജ്യോതിശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു.

പാശ്ചാത്യ ലോകം ഇന്നും ‘Astrology’യും ‘Astronomy’യും വ്യത്യസ്ത ശാഖകളായി കാണുന്നുണ്ടെങ്കിലും, ഭാരതീയ പാരമ്പര്യത്തില്‍ രണ്ടും പരസ്പരബന്ധിതമായാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ, ഈ മുഴുവന്‍ പാരമ്പര്യത്തെയും ഒരു നിയമത്തിലെ അസ്പഷ്ടമായ നിര്‍വചനത്തിലൂടെ ”അന്ധവിശ്വാസം” എന്ന് മുദ്രകുത്തുന്നത് സാംസ്
കാരികമായി അപകടകരമായ സമീപനമാണെന്ന വിമര്‍ശനം ശക്തമാകുന്നു.

ആധുനിക സമൂഹത്തില്‍ ജ്യോതിഷത്തിന്റെ പങ്ക്

ഇന്ന് സാങ്കേതികവിദ്യയുടെ കാലമാണ്. മനുഷ്യന്‍ ചന്ദ്രനിലെത്തിയ കാലഘട്ടമാണ്. നിര്‍മിത .ബുദ്ധി മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന പുതിയ യുഗമാണ്. എന്നാല്‍ അതേ സമൂഹത്തില്‍ ഇന്നും വിവാഹ മുഹൂര്‍ത്തത്തിനായി ജ്യോതിഷിയെ സമീപിക്കുന്നവരുണ്ട്. പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ശുഭസമയം നോക്കുന്നവരുണ്ട്. ബിസിനസ് ആരംഭിക്കാന്‍ നല്ല ദിവസം അന്വേഷിക്കുന്നവരുണ്ട്.

ഇത് വെറും ”അന്ധവിശ്വാസം” കൊണ്ടല്ല. മനുഷ്യന്റെ മാനസിക സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് പലരും ഇത്തരം ആചാരങ്ങളെ കാണുന്നത്.

കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ ജ്യോതിഷികള്‍ പലപ്പോഴും കൗണ്‍സിലര്‍മാരുടെ പങ്കാണ് വഹിക്കുന്നത്. പ്രതിസന്ധികളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും മാനസിക ആശ്വാസവും നല്‍കുന്ന സാമൂഹിക ഘടകമാണവര്‍.

ഒരു കര്‍ഷകന്‍ വിത്തിറക്കാന്‍ മുഹൂര്‍ത്തം നോക്കുന്നു. ഒരു കുടുംബം വിവാഹദിനം തീരുമാനിക്കുന്നു. ഒരു അമ്മ തന്റെ മകന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിക്കുന്നു. ഇവയിലെല്ലാം ഒരു സാമൂഹിക-സാംസ്‌കാരിക മനഃശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഒരു ജീവിതരീതിയെ മുഴുവന്‍ സംശയത്തിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഒരു ജനതയുടെ ആത്മീയ സംസ്‌കാരത്തെ അപമാനിക്കുന്നതായിത്തീരുമെന്ന ആശങ്ക നിസ്സാരമല്ല.

ഭരണഘടനയുടെ കണ്ണിലൂടെ ബില്‍

ഭരണഘടനയുടെ അനുച്ഛേദം 25 മതസ്വാതന്ത്ര്യത്തിന് ഉറച്ച സംരക്ഷണം നല്‍കുന്നു. മതവിശ്വാസം പുലര്‍ത്താനും അതനുസരിച്ച് ആചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. അതേസമയം അനുച്ഛേദം 26 മതസ്ഥാപനങ്ങള്‍ക്ക് അവരുടെ മതകാര്യങ്ങള്‍ സ്വതന്ത്രമായി നിയന്ത്രിക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നു.

അനിവാര്യമായ മതപരമായ ആചാരങ്ങള്‍ എന്നതില്‍ സര്‍ക്കാര്‍ അമിത ഇടപെടല്‍ നടത്തരുത് എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്..

പിന്നീട് വന്ന നിരവധി വിധികളിലും കോടതി ഈ നിലപാട് ആവര്‍ത്തിച്ചു. അപ്പോള്‍, ഒരു ക്ഷേത്രത്തിലെ പ്രശ്‌നചിന്ത, ദോഷപരിഹാര പൂജ, ഹോമം, ജാതകപരിശോധന എന്നിവയെ അന്ധവിശ്വാസം എന്ന് വ്യാഖ്യാനിച്ച് കേസെടുക്കാന്‍ ആരംഭിച്ചാല്‍ അത് ഭരണഘടനാപരമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കില്ലേ? ഇവിടെ മറ്റൊരു പ്രശ്‌നവും ഉയരുന്നു: ബില്ലിലെ നിര്‍വചനങ്ങളുടെ അവ്യക്തത.

”അന്ധവിശ്വാസം” എന്താണ്? ”ആചാരം” എന്താണ്? ”ചൂഷണം” എന്നത് എവിടെ തുടങ്ങുന്നു? ”വിശ്വാസം” എവിടെ അവസാനിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളില്ലാതെ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍, അതിന്റെ പ്രയോഗം അധികാരികളുടെ വ്യക്തിപരമായ വ്യാഖ്യാനങ്ങളിലേക്ക് ചുരുങ്ങും. അതാണ് ഏറ്റവും അപകടകരമായ അവസ്ഥ.

തിരഞ്ഞെടുത്ത മതനിരീക്ഷണമോ?

ഈ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും ശക്തമായ വിമര്‍ശനം ഇതാണ്: ഇത് എല്ലാ മതങ്ങളോടും ഒരേ രീതിയില്‍ പെരുമാറുമോ?

കേരളത്തില്‍ പല മതവിഭാഗങ്ങള്‍ക്കിടയിലും അത്ഭുതരോഗശാന്തി ശുശ്രൂഷകള്‍ നടക്കുന്നുണ്ട്.

ദൈവിക അത്ഭുതങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചിലയിടങ്ങളില്‍ സാമ്പത്തിക ചൂഷണ ആരോപണങ്ങളും ഉയരാറുണ്ട്. എന്നാല്‍ പൊതുവെ ഇത്തരം വിഷയങ്ങളില്‍ ഭരണകൂടം അത്ര സജീവമാകാറില്ലെന്ന വിമര്‍ശനം ഉയരുന്നു.

അപ്പോള്‍ എന്തുകൊണ്ടാണ് ഹൈന്ദവ ആചാരങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രം കൂടുതല്‍ ശക്തമാകുന്നത്? ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ നിയമം സമദൂരത്തില്‍ നില്‍ക്കണം. ഇല്ലെങ്കില്‍ അത് നിയമമല്ല; ആശയപരമായ ആയുധമായി മാറും.

കേരളം തിരഞ്ഞെടുക്കേണ്ട വഴി

കേരളം ചരിത്രപരമായി ബൗദ്ധിക സംവാദങ്ങളുടെ നാടാണ്. ഇവിടെ നവോത്ഥാനവും വിശ്വാസവും ഒരുമിച്ച് നിലനിന്നിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളും സാഹിത്യചര്‍ച്ചകളും ഒരേ സമൂഹത്തില്‍ സഹവര്‍ത്തിത്വത്തോടെ മുന്നേറിയിട്ടുണ്ട്. അതുകൊണ്ട്, ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ കുറ്റവല്‍ക്കരിക്കുന്ന നിയമമല്ല കേരളത്തിന് ആവശ്യം. മറിച്ച് ചൂഷണത്തെയും ക്രൂരതകളെയും കര്‍ശനമായി തടയുന്ന, എന്നാല്‍ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സമതുലിതമായ സമീപനമാണ് വേണ്ടത്.

പ്രതിരോധം അനിവാര്യം

ഒരു തൊഴില്‍ സമൂഹം എന്ന നിലയിലും, ഭാരതീയ സംസ്‌കാരത്തിന്റെ കാവലാളുകള്‍ എന്ന നിലയിലും ഭാരതീയ ജ്യോതിഷ വിചാര സംഘം ബി.എം.എസ്സിന് ഈ നീക്കത്തെ നോക്കിനില്‍ക്കാന്‍ കഴിയില്ല. ജ്യോതിഷവും ക്ഷേത്രാചാരങ്ങളും ഹിന്ദു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ഒരു നിയമത്തെയും അംഗീകരിക്കാന്‍ സാധിക്കില്ല.

സര്‍ക്കാരിന്റെ ഈ കരിനിയമത്തിനെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഡ്രാഫ്റ്റിനെതിരെ വ്യാപകമായി ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ആചാരങ്ങളെയും ശാസ്ത്രങ്ങളെയും ക്രിമിനല്‍വല്‍ക്കരിക്കുന്ന ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലാത്തപക്ഷം, ഈ നാട് ഇന്നോളം കാണാത്ത വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിഎംഎസ്) നേതൃത്വം നല്‍കും.

കേരളത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച്, ഈ കരിനിയമത്തിനെതിരെ ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ നേതൃത്വത്തില്‍ ‘ജ്യോതിഷ താന്ത്രിക സമന്വയ സംഗമം’ ഇന്ന് എറണാകുളം ബിഎംഎസ്. പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കും

 

Recent Posts