ചെന്നൈ: തമിഴ്നാട് വിജിലൻസ് മേധാവിയായി എ. അരുണിനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സത്യസന്ധതയും വിശ്വാസ്യതയും അത്യാവശ്യമായ ഒരു പദവിയിൽ സംശയത്തിന്റെ നിഴലിലുള്ളവരെ നിയമിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. വിജിലൻസ് മേധാവിയും സംശയങ്ങൾക്ക് അതീതനായിരിക്കണമെന്ന് ജസ്റ്റിസ് ബി. പുഗഴേന്തി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമർശങ്ങളുള്ളത്. അകാരണമായും ബോധപൂർവ്വവുമാണ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി കണ്ടെത്തി.ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അരുൺ തസ്തികയിലില്ലായിരുന്നുവെങ്കിലും, കേസ് കോടതിയുടെ മുന്നിലെത്തിയപ്പോഴേക്കും അദ്ദേഹം വിജിലൻസ് മേധാവിയായി മാറിയെന്ന് കോടതി പരിഹസിച്ചു.
അഴിമതിക്കെതിരെ പോരാടേണ്ട വിജിലൻസ് വിഭാഗത്തിന്റെ തലപ്പത്ത് സംശയങ്ങൾക്ക് അതീതരായ ഉദ്യോഗസ്ഥർ മാത്രമേ ഇരിക്കാവൂ എന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി.
















