ന്യൂദല്‍ഹി: നീറ്റ്- യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പുനപരീക്ഷാ നടത്തിപ്പും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ആലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
യുപിഎസ്‌സി പരീക്ഷയില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഈ സംവിധാനങ്ങളില്‍ നിന്ന് എന്‍ടിഎ പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. യുവാക്കളെ നിരാശരാക്കരുത്. എന്‍ടിഎക്ക് പ്രത്യേകം നിരീക്ഷണ സംവിധാനങ്ങളും മേല്‍നോട്ട സമിതികളുമുണ്ടെങ്കിലും ഇത്രയും വലിയ ചട്ടലംഘനം ഉണ്ടായത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സമര്‍പിച്ച സത്യവാങ്മൂലവും കോടതി രേഖപ്പെടുത്തി. പരീക്ഷാ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ 101 ശിപാര്‍ശകളാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചത്. ഇതില്‍ 60 എണ്ണം 2025 – 26 വര്‍ഷത്തില്‍ നടപ്പാക്കുന്നതിനുള്ളതാണ്. ഇതില്‍ ഭൂരിഭാഗവും നടപ്പാക്കി. ബാക്കി നടപ്പിലാക്കി വരികയാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ ദുര്‍ബലതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന പുനപരിശോധനയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്നും ഡോ. രാധാകൃഷ്ണന്‍ ബെഞ്ചിന് ഉറപ്പ് നല്‍കി.
പരീക്ഷാ നടത്തിപ്പില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലും, പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ആരാണ് ഉത്തരവാദികള്‍ എന്ന് സ്ഥാപനങ്ങള്‍ വ്യക്തമായി തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാതെ ആവര്‍ത്തിച്ചുള്ള കമ്മിറ്റികളും യോഗങ്ങളുമൊന്നും പ്രയോജനം ചെയില്ല. കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ വ്യവസ്ഥാപരമായ പോരായ്‌മകള്‍ ഇനിയും ആവര്‍ത്തിക്കും. പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം സ്ഥാപനങ്ങള്‍ ഹ്രസ്വകാല നടപടികളെ ആശ്രയിക്കുന്നതിനുപകരം സ്ഥിരമായ ഒരു ചട്ടക്കൂട് വികസിപ്പിക്കണം. പരീക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിന് പ്രമുഖ സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പരീക്ഷാ നടത്തിപ്പിനായി ഐഐടി പ്രൊഫസര്‍മാരുടെ സഹായം തേടിയിട്ടുണ്ടെന്നും വിശ്വസനീയമായ പരിശോധനകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
ജൂണ്‍ 21ന് നടക്കുന്ന പുനപരിശോധനക്ക് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, ഉന്നത എക്‌സിക്യൂട്ടീവ് തലത്തില്‍ വിഷയം നിരീക്ഷിക്കുന്നുണ്ട്. പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ പുനഃപരിശോധനയ്‌ക്ക് മുമ്പ് കേന്ദ്രം നിരവധി സുരക്ഷാ നടപടികള്‍ നടപ്പിലാക്കുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ രണ്ടാമത്തെ ആഴ്ചയില്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
















