ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത് . അതിനെ സ്വന്തമാക്കിയ ആദ്യ വിദേശരാജ്യമായ ഫിലിപ്പീൻസ് ഇപ്പോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് (ER) വകഭേദം സ്വന്തമാക്കാനുള്ള നീക്കത്തിലാണ്.
2022 ജനുവരിയിൽ ഒപ്പുവച്ച ചരിത്രപരമായ 375 മില്യൺ ഡോളറിന്റെ കരാറിന് കീഴിലാണ് ഫിലിപ്പീൻസ് ആദ്യം ബ്രഹ്മോസ് സ്വന്തമാക്കിയത്. ആദ്യം വിതരണം ചെയ്ത ബ്രഹ്മോസ് മിസൈലുകൾക്ക് ഏകദേശം 290 കിലോമീറ്റർ സ്ട്രൈക്ക് റേഡിയസ് ഉണ്ടെങ്കിലും, ER വകഭേദത്തിന് 400 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്.
ഫിലിപ്പീൻ മറൈൻ കോർപ്സ് കോസ്റ്റൽ ഡിഫൻസ് റെജിമെന്റ് പടിഞ്ഞാറൻ, വടക്കൻ ലുസോൺ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ നൽകിയ ബ്രഹ്മോസ് യൂണിറ്റുകളെ സജീവമായി വിന്യസിച്ചിട്ടുണ്ട്.“ബാലികതൻ” എന്ന ഫിലിപ്പീൻസ്-അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിനിടെ ഫിലിപ്പീൻസ് സൈന്യം ആദ്യമായി ബ്രഹ്മോസ് മിസൈലിന്റെ സിമുലേഷൻ ഫയറിംഗ് നടത്തിയിരുന്നു.
ദക്ഷിണ ചൈനാ കടലിലെ വിവിധ ദ്വീപുകളും പാറക്കെട്ടുകളും ചുറ്റിപ്പറ്റി വർഷങ്ങളായി ചൈനയും ഫിലിപ്പീൻസും തമ്മിൽ പ്രദേശിക തർക്കം നിലനിൽക്കുന്നു. ചൈനീസ് കോസ്റ്റ് ഗാർഡും ഫിലിപ്പീൻസ് കപ്പലുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഴിഞ്ഞ വർഷങ്ങളിൽ പതിവായിരുന്നു. ഈ സാഹചര്യത്തിൽ ബ്രഹ്മോസ് പോലൊരു ദീർഘദൂര, അതിവേഗ പ്രഹരായുധം ഫിലിപ്പീൻസിന്റെ കൈവശമാകുന്നത് പ്രാദേശിക സുരക്ഷാ കണക്കുകൂട്ടലുകളെ തന്നെ മാറ്റുന്നു.
ബ്രഹ്മോസിന്റെ സാങ്കേതിക ശേഷിയും ഫിലിപ്പീൻസിന് വലിയ ആനുകൂല്യം നൽകുന്നു. മാക് 2.8 വരെ വേഗത കൈവരിക്കുന്നതിനാൽ ശത്രുകപ്പലുകൾക്കും മറ്റു ലക്ഷ്യങ്ങൾക്കും പ്രതികരിക്കാൻ ലഭിക്കുന്ന സമയം വളരെ കുറവായിരിക്കും. താഴ്ന്ന ഉയരത്തിൽ അതിവേഗം സഞ്ചരിക്കുന്നതിനാൽ കണ്ടെത്തുകയും തടയുകയും ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കടലിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകൾ, തീരപ്രദേശങ്ങളിലെ കേന്ദ്രങ്ങൾ, പ്രധാന താവളങ്ങൾ എന്നിവയെ ലക്ഷ്യമിടാൻ ഇതിന് കഴിയും
















