
തിരുവനന്തപുരം: മാധ്യമങ്ങളോട് താക്കീതും അപേക്ഷയുമായിപത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഞാൻ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്കു തരണം. പത്തുതവണ ചോദിച്ചു, എന്നൊക്കെ പറയുന്നു. ഞാൻ നടക്കാനിറങ്ങിയപ്പോൾ പോകാനിറങ്ങുമ്പോൾ ഒക്കെയാണ് ചോദിച്ചത്. ഒരു മൈക്ക് എന്റെ മൂക്കിലാണ് ഇടിച്ചത്. ഞാൻ ആരോടും പറഞ്ഞില്ല. നിങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ എനിക്കു മറുപടി പറയാനുള്ള അവകാശം തരണം. എനിക്ക് പഠിച്ച് അഭിപ്രായം പറയാനുള്ള സമയം തരണം.
ഇഡി റെയ്ഡിൽ എന്താണ് സംഭവം. കേന്ദ്ര ഏജൻസി രജിസറ്റർ ചെയ്ത കേസ്. അവർ അന്വേഷിക്കുന്നു. സംസ്ഥാനത്തിന് എന്താണ് റോൾ. റെയ്ഡിന്റെ കാര്യം സർക്കാരിനും പോലീസിനും അറിയില്ല. അറിയിച്ചില്ല. ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. ആൾക്കൂട്ടം ഉണ്ടായപ്പോൾ അദ്ദേഹം പോലീസിനെ അയച്ചു. അവിടെ കൂടിയ ആൾക്കൂട്ടം ചെയ്തത് ശരിയാണോ. പ്രതിപക്ഷ നേതാവ് ബിജെപിയേയോ ബിജെപി സർക്കാരിനെയോ കുറ്റപ്പെടുത്തിയില്ല, പകരം രാഹുൽ ഗാന്ധിക്കെതിരേയാണ് പറഞ്ഞത്. രാഹുലിനെ ഇഡി ചോദ്യം ചെയ്തപ്പോൾ ഞങ്ങൾ കാറ് തല്ലിത്തകർത്തോ.
പ്രതിപക്ഷനേതാവിന്റെ കുടുംബത്തിലെ ഒരാൾക്കെതിരേയാണ് അന്വേഷണം വന്നത്. കോടതി അനുവദിച്ച് അന്വേഷണം നടത്തുന്നത് തടയാൻ സംസ്ഥാനത്തിന് കഴിയുമോ. ക്രമസമാധാന പ്രശ്‌നം നടന്നപ്പോൾ ഞങ്ങൾ ഇടപെട്ടു. അവിടെ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് ആവർത്തിക്കാൻ പാടില്ല. അതാണ് ഞങ്ങൾ തടഞ്ഞത്.
പ്രധാനമന്ത്രിയെ കണ്ടത് മര്യാദയുടെ ഭാഗമാണ്. മുൻ മുഖ്യമന്ത്രിമാരും ഇത് ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. അപ്പോൾ ഞാൻ പറഞ്ഞിട്ടാണ് റെയ്ഡ് ചെയ്യുന്നത് എന്ന് പറയുന്നത് എത്രമാത്രം ശരിയാണ്.
ഞാൻ മുഖ്യമന്ത്രിയായശേഷം ഉണ്ടായ രണ്ടാമത്തെ തമാശയാണ്. ഒന്ന് കുടിയൊഴിപ്പിച്ചുവെന്നതാണ്. പിന്നെ ഈ റെയ്ഡും. സിപിഎം നേതാക്കൾ തമാശ പറയുന്ന സ്ഥിതിയിലേക്ക് വന്നത് നല്ലകാര്യമാണ്.
ഒരു കാര്യത്തിലും കാലതാമസം ണ്ടാകില്ല. ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ പറയുന്നത് നടപ്പാക്കുകയാണ് ചെയ്യുന്നത്. അത് നന്നായി ചെയ്യുന്നു.
കേരളത്തിലെ എല്ലാ പാർട്ടികളും വ്യവസായികളിൽനിന്ന് പണം വാങ്ങാറുണ്ട്. അതല്ല പ്രശ്‌നം ഇവിടെ. സിഎംആർഎൽ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ്. ഇക്കാര്യം നിയമസഭയിലും ഞാൻ പറഞ്ഞിട്ടുള്ളതാണ്.
ഇഡി എങ്ങനെ അന്വേഷണം നടത്തണമെന്ന് പറയാനാവുമോ. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സർക്കാരിന് പറയാൻ പറ്റുമോ ഇങ്ങനെ അന്വേഷിക്കണമെന്ന്. സർക്കാരിന് ഇത്തരം കാര്യങ്ങളിൽ പരിമിതികളുണ്ട്.
ഇഡി സംസ്ഥാന പോലീസിനെ അറിയിച്ചിട്ടില്ല. കേന്ദ്ര സേനയെ വിനിയോഗിച്ചിരുന്നു. അന്വേഷണം നടക്കട്ടെ. ഇപ്പോൾ സിപിഎമ്മിന്റെ ഭാഗത്തിൽനിന്ന് ഉണ്ടായത് വളരെ ഗുരുതരമായ കുറ്റമാണ്.
ചലല സംഘർഷങ്ങൾ ഉണ്ടാകുന്ന സമയത്ത് പോലീസ് ബുദധിപൂർവമായ നടപടി എടുക്കണം. അതാണ് ഉണ്ടായത്. പോലീസിന് വേണമെങ്കിൽ പാർട്ടി ഓഫീസിൽ ഇരച്ചുകയറാം. ലാത്തിച്ചാർജ്ജ് നടത്താം. കിട്ടുന്നവരെ അറസ്റ്റ് ചെയ്യാം. അതൊന്നും ചെയ്തില്ല. ആദ്യഘട്ടത്തിലാണ് ഇത്രയും അറസ്റ്റ് നടന്നത്. പോലീസ് അന്വേഷിക്കുകയല്ലേ, നടക്കട്ടെ. അതിൽ ഇടപെടാൻ പറ്റില്ല. അന്വേഷണം നടക്കട്ടെ.